പമ്പയുടെ ഓളങ്ങളെ ആവേശഭരിതമാക്കി പള്ളിയോടങ്ങളുടെ തേരോട്ടം കാണണമെങ്കിൽ ആറന്മുളയിൽ തന്നെ പോകണം. ആറന്മുളക്കിനി വള്ളസദ്യയുടെ നാളുകൾ.കർക്കടകം മുതൽ കന്നി വരെ നടത്തുന്ന വിശ്വപ്രസിദ്ധമായ ആറന്മുള വള്ളസദ്യ രുചികളിൽ ഒന്നാമൻ ആണ്.

അന്നദാന പ്രഭുവായ ആറന്മുള പാർത്ഥസാരഥിയുടെ തിരുനടയിൽ നടത്തുന്ന വള്ളസദ്യ കേരളത്തിൻറെ രുചിക്കൂട്ടുകളിൽ ഒന്നാം സ്ഥാനമാണ് അലങ്കരിക്കുന്നത്. അഭിഷ്ട് സിദ്ധിക്ക് നടത്തുന്ന വഴിപാടാണ് വള്ളസദ്യ. വള്ളത്തിൽ വരുന്നവർക്ക് എല്ലാം 63 ഇനം കറികളും കൂട്ടി വിഭവസമൃദ്ധമായ സദ്യയും വ്യത്യസ്ത തരങ്ങളിൽ ഉള്ള പായസങ്ങളും വിളമ്പുന്നതാണ് ആറന്മുള സദ്യ എന്ന് പറയുന്നത്. ആചാരവും ആഘോഷവും ഒരുമിച്ച് ചേരുന്ന ഈ ചടങ്ങ് കേരളത്തിൽ മറ്റ് എങ്ങും ഒരു ക്ഷേത്രത്തിലും കാണത്തില്ല. വഴിപാട് നടത്തുന്നവർ അഷ്ടമംഗല്യവും വിളക്കും വെറ്റിലയും പുകയിലയും എല്ലാം എടുത്ത് ആറന്മുള ക്ഷേത്രത്തിന്റെ കടവിൽ നിന്ന് പള്ളിയോടത്തെ സ്വീകരിക്കുന്നു. ഏതു പള്ളിയോടത്തിനാണോ വള്ളസദ്യ നടത്താൻ തീരുമാനിച്ചത് അവർ പള്ളിയോടത്തിന്റെ കരക്കാരെ കണ്ട് അനുവാദം വാങ്ങിക്കുന്നു. വള്ളസദ്യ നടത്തുന്നത് ദിവസം വഴിപാടുകാർ രാവിലെ ആറന്മുള പാർത്ഥസാരഥിയെ ദർശിച്ച് കൊടിമരച്ചുവട്ടിൽ പറയിടുന്നു .അവിടെ താമരപ്പൂവ് കൊണ്ട് അലങ്കരിച്ച പാലവും ഒരുക്കി വയ്ക്കും. രണ്ടു പറകളാണ് കൊടിമരച്ചുവട്ടിൽ നിറയ്ക്കേണ്ടത് . ഒന്ന് ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും. പമ്പയിലൂടെ ആർപ്പു വിളിയുമായി വള്ളപ്പാട്ടും പാടി ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടക്കാരെ വഴിപാട്കാർ ശ്രീകോവിൽ നിന്ന് പൂജിച്ച് നൽകിയ മാലയും അഷ്ടമംഗല്യവും വെറ്റയും പുകയിലയും കൊടുത്ത് സ്വീകരിക്കുന്നു. കൊടിമരച്ചുവട്ടിൽ വെച്ചിരുന്ന താലവും എടുത്ത് താലപ്പൊലിയും വാദ്യമേളങ്ങളുടെ അകമ്പടിയുമായി വഴിപാട് നടത്തുന്ന ബന്ധുക്കൾ ഇവരെ സ്വീകരിക്കുന്നു
വഞ്ചിപ്പാട്ട് പാടി ക്ഷേത്ര മുറ്റത്തേക്ക് വരുന്ന ഇവർ ആറന്മുള ഭഗവാന്റെ മുമ്പിൽ എത്തി ആർപ്പുവിളിയോടെ വഞ്ചിപ്പാട്ട് താളാത്മകമായി പാടുന്നു. പള്ളിയോടത്തിൽ ഇവര് കൊണ്ടുവരുന്ന മുത്തുക്കുട ഈ വള്ള പാട്ടിൻറെ താളത്തിൽ വായുവിൽ കറക്കുന്നതും കാണാൻ നല്ല ഭംഗിയാണ്. പിന്നീട് മുത്തുക്കുടയും പള്ളിയോടത്തിൽ ഉണ്ടായിരുന്ന ഒരു തുഴയും ഭഗവാന് മുന്നിൽ സമർപ്പിച്ച അവർ വള്ളസദ്യ നടത്തുന്ന പന്തലിലേക്ക് പോകുന്നു. പള്ളിയോടത്തിൽ വരുന്നവർക്കും അവരുടെ കൂടെയുള്ളവർക്കും ആണ് ആദ്യം സദ്യ കൊടുക്കേണ്ടത്. അതിനുശേഷം രണ്ടാമത് മാത്രമേ വഴിപാട്കാരും ബന്ധുക്കളും സദ്യ ഉണ്ണാൻ ഇരിക്കാവുള്ളൂ എന്നാണ് വള്ളസദ്യയുടെ ചിട്ട .

തിരുവാറൻമുള നാഥൻ… എന്ന് തുടങ്ങുന്ന വള്ളപ്പാട്ട് കാതുകൾക്ക് വളരെയധികം ഇമ്പമേറിയതാണ് . ഓരോ ചടങ്ങുകൾ തുടങ്ങുമ്പോഴും വള്ളപ്പാടിന്റെ രീതിയിൽ അവർ സന്ദർഭത്തെ മാറ്റിമറിക്കുന്നു. ക്ഷേത്ര കടവിൽ നിന്ന് ആറന്മുള ഭഗവാന്റെ തിരുമുമ്പിൽ എത്തിക്കണം എന്ന് പറയുന്നത് വെള്ളപ്പാട്ടിൽ കൂടിയാണ്.
‘വായിക്കുരവ നാദസ്വര മേളത്തോട് സ്വീകരിച്ച് പള്ളികൊള്ളും ഭഗവാൻറെ ചാരത്ത് എത്തിക്കു… ഇന്ന് പാടിയാണ് അവർ ക്ഷേത്രത്തിലേക്ക് വരുന്നത്.
വള്ളസദ്യ തുടങ്ങുമ്പോഴും ഓരോ വിഭവങ്ങളും വള്ളപ്പാട്ടിൽ കൂടിയാണ് ചോദിക്കുന്നത്. അപ്പോൾ തന്നെ വഴിപാടുകാർ ഉടനെ കറികൾ വിളമ്പണം. സദ്യ കഴിയുന്നടം വരെ വഴിപാടുകാർ മാറാതെ ഇങ്ങനെ വിളമ്പി കൊണ്ടിരിക്കണം. ചോദിക്കുന്ന വിഭവങ്ങൾ ഇല്ല എന്ന് പറയാൻ പാടില്ല എന്നാണ് പറയുന്നത്. പരിപ്പ് ,സാമ്പാർ, പുളിശ്ശേരി, പാള തൈര് ,അവിയൽ ,ഓലൻ ,എരിശ്ശേരി , പച്ചടി, കിച്ചടി ,കൂട്ടുകറി, വിവിധയിനം മെഴുക്കുപുരട്ടികൾ ,തോരനുകൾ ,അമ്പഴങ്ങ അച്ചാർ ,കടുമാങ്ങ അച്ചാർ, ഉപ്പുമാങ്ങ ,പുളിയിഞ്ചി, നിരവധി പായസങ്ങൾ പപ്പടം വലുതും ചെറുതും , പഴം എന്നിങ്ങനെ പോകുന്നു ആറന്മുള വള്ളസദ്യയിലെ വിഭവങ്ങൾ.
കുചേലവൃത്തം വഞ്ചിപ്പാട്ട് ,രാമായണം ,നളചരിതം, സന്താനഗോപാലം തുടങ്ങിയ വഞ്ചിപ്പാട്ടുകൾ ആണ് ആറന്മുളയിൽ ചൊല്ലുന്നത്. വള്ളസദ്യക്ക് ശേഷം കൊടിമരച്ചുവട്ടിൽ പറ തളിച്ച് കരക്കാർ വഴിപാട് കാരനെ അനുഗ്രഹിക്കന്നു. പള്ളിയോടക്കാരുടെ മടക്കയാത്രയോടെ ചടങ്ങുകൾ അവസാനിക്കുന്നു.



