ചേർത്തല: തീവണ്ടിയിൽ നിന്ന് ഇറങ്ങവെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽപ്പെട്ട് വിദ്യാർത്ഥിനിയുടെ വലതു കാലിൻറെ പാദം അറ്റു. ചേർത്തല റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു ഈ ദാരുണ സംഭവം നടന്നത്. കടക്കരപള്ളിയിൽ തറേപ്പറമ്പിൽ കാർത്തിക രാധാകൃഷ്ണൻ (21) ആണ് അപകടത്തിൽ പെട്ടത്. തിരുവനന്തപുരത്ത് എൽഎൽബിക്ക് പഠിക്കുവാണ് കാർത്തിക.
ഇന്നലെ രാത്രി ആയിരുന്നു സംഭവം നടന്നത് .തിരുവനന്തപുരത്തു നിന്ന് പോന്ന കൊച്ചുവേളി-മൈസൂര് എക്സ്പ്രസ്സിൽ ചേർത്തലയിൽ വന്ന് ഇറങ്ങിയപ്പോഴാണ് ട്രെയിനിൽ നിന്ന് വീണത്. ഈ സമയം ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് 15 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു. ചേർത്തല പോലീസും നാട്ടുകാരും ചേർന്ന് വളരെയധികം പ്രയാസപ്പെട്ടാണ് വിദ്യാർത്ഥിനിയെ പുറത്തെടുത്തത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു. അറ്റ് പോയ കാൽപാദം റെയിൽവേ പാളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഉടനെ അത് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. രാത്രി വൈകിയും പാദം തുന്നി ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ നടന്നു.
കാർത്തിയെ കൂട്ടിക്കൊണ്ടു പോകാൻ അമ്മയും സഹോദരിയും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ട്രെയിൻ നിർത്തുന്നതിനു മുമ്പേ ഇറങ്ങാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് വിലയിരുത്തുന്നു.



