കാസർഗോഡ്: വീഡിയോ കോൾ വിളിച്ചതിനുശേഷം പ്രതിശ്രുത വധു ജീവനൊടുക്കിയാതിനു പിന്നാലെ വരനും ആത്മഹത്യ ചെയ്തു. കാസർഗോഡ് പൂച്ചക്കാട്ട് പി അനുശ്രീ(25), ഇരിട്ടി വിളമന അമ്പലത്തട്ടിൽ അമൽ(26) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൂങ്ങി മരിച്ചത് .രണ്ടുമാസം മുമ്പാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഈ വരുന്ന ഡിസംബർ 26ന് വിവാഹം തീരുമാനിച്ചിരുന്നതാണ്.
അനുശ്രീ കർണാടകയിലെ ഹുൻസൂരിലും അമൽ എറണാകുളത്തും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരാണ്. അനുശ്രീയെ ഹുൻസൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമൽ എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിലാണ് തൂങ്ങിമരിച്ചത്. ഹോട്ടലിൽ മുറിയെടുത്തതിനുശേഷം ലൊക്കേഷൻ കൂട്ടുകാർക്ക് അമൽ അയച്ചുകൊടുത്തു. ഇത് കണ്ട് സംശയം തോന്നിയ കൂട്ടുകാർ അന്വേഷിച്ച് വന്നപ്പോഴാണ് അമലിനെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയുടെ കാരണമെന്താണെന്ന് അറിയില്ലെന്നും ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ബാങ്കിൽ ജോലി ചെയ്തിരുന്നു. അതിനുശേഷം സഹോദരിയെ വിളിച്ചു എന്നും പറയുന്നു. അമലുമായി സംസാരിച്ചതായാണ് അനുശ്രീ പറഞ്ഞത് എന്ന് സഹോദരി പറഞ്ഞു. എന്നാൽ ആത്മഹത്യ ചെയ്യാൻ മാത്രം കാരണമെന്താണെന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.
പാലാരിവട്ടത്തായിരുന്നു അമൽ താമസിച്ചിരുന്നത്. അനുശ്രീ മരിച്ചത് അറിഞ്ഞ് അമൽ ബുധനാഴ്ച രാവിലെ ഹോട്ടൽ മുറിയെടുക്കുകയായിരുന്നു. പിന്നാലെ ആയിരുന്നു മരണം.അനുശ്രീയെ രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അയൽവാസികളുടെ ഫോണിൽ വിളിച്ചു. അവർ ചെന്ന് നോക്കിയപ്പോഴാണ് അനുശ്രീയെ മരിച്ച നിലയിൽ കണ്ടത്. അനുശ്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ട് പൂച്ചക്കാട്ട് വീട്ടിൽ സംസ്കരിച്ചു. അമലിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .വ്യാഴാഴ്ച പോസ്റ്റുമോർട്ടം നടക്കും.രണ്ടുപേരുടെയും ഫോണുകൾ കൂടുതൽ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തുന്ന കെ ചന്ദ്രനാണ് അനുശ്രീയുടെ അച്ഛൻ, അമ്മ റീന. ശ്രീലക്ഷ്മി സഹോദരിയാണ്. സുധാകരൻ ആണ് അമലിന്റെ അച്ഛൻ, അമ്മ അനിത, സഹോദരി നക്ഷത്ര
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)



