തിരുവനന്തപുരം : വിഴിഞ്ഞത്ത് യുവതിയെ ഭർതൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടായിരുന്നു കിടപ്പുമുറിയുടെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. വിഴിഞ്ഞം പൊടിയണിവിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യാണ് മരിച്ചത്. രണ്ടുദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം.
അഭിലാഷിന്റെ അച്ഛൻ ചന്ദ്രൻ സന്ധ്യയ്ക്ക് വീട്ടിൽ വന്നപ്പോൾ വീട് പൂട്ടി കിടക്കുകയായിരുന്നു. തുടർന്ന് ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നപ്പോൾ അയൽവാസിയെയും കൂട്ടി വീടിൻറെ ജനലിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചു. അപ്പോഴാണ് വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എന്ന് ചന്ദ്രൻ പോലീസിനും മൊഴി കൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നാഗർകോവിൽ സ്വദേശികളായ കല-നാഗരാജൻ ദമ്പതികളുടെ മകളാണ് മരിച്ച വിഘ്നേശ്വരി. യുവതിക്ക് ഭർതൃ വീട്ടിൽ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതായി സഹോദരൻ പറയുന്നു. കൂടുതൽ അന്വേഷണവുമായി ബന്ധപ്പെട്ട വിഘ്നേശ്വരിയുടെ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)



