അവൽ പൊതിയുമായി ദ്വാരകയിലോട്ട് കുചേലൻ ചെല്ലുന്ന നിമിഷം, കുചേലൻ്റെ വരവ് കണ്ടു മണിമാളികയിൽ ഇരുന്ന ശ്രീകൃഷ്ണൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. തൻ്റെ കൂട്ടുകാരനെ വർഷങ്ങൾക്കുശേഷം കണ്ട നിമിഷം ആയിരുന്നു അത്. അതിൻറെ പുനരാവിഷ്കരണം എന്നപോലെ ഇക്കഴിഞ്ഞ അഷ്ടമിരോഹിണിയിൽ ഗുരുവായൂരിൽ ഉണ്ടായ ഭക്തിനിർഭരമായ ഒരു രംഗമായിരുന്നു കുചേലൻ ആയി വേഷം ധരിച്ച പ്രായം ചെന്ന ഒരാൾ ശ്രീകൃഷ്ണ വേഷം ധരിച്ച കുട്ടിയെ കണ്ടു ഭക്തിപൂർവ്വം ‘കണ്ണാ ‘എന്ന് വിളിച്ച് ഓടിയെത്തി കെട്ടിപ്പിടിച്ചത്. കണ്ടുനിന്നവർക്ക് ഒരു നിമിഷം തങ്ങളുടെ മുന്നിൽ പുരാണകഥ തന്നെയാണോ നടക്കുന്നത് എന്ന് തോന്നിപ്പോയ അപൂർവ്വ നിമിഷം.ഉടനടി ഈ രംഗമാണ് സമൂഹമാധ്യമങ്ങളുടെ കണ്ണുകളിൽ വൈറലായി മാറികൊണ്ടിരിക്കുന്നത് .

കുചേലനായി വേഷം ധരിച്ചത് ആലപ്പുഴ കൈനടിയിലുള്ള 72 കാരനായ അപ്പുക്കുട്ടൻ നായർ ആയിരുന്നു. കൃഷ്ണ വേഷം കെട്ടിയിരുന്നത് കൊടുങ്ങല്ലൂർ സ്വദേശിയായ കൃഷ്ണ എന്ന 14 കാരി പെൺകുട്ടിയുമായിരുന്നു . ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ കൂവളമരത്തിന് ചുവട്ടിൽ കൃഷ്ണ വേഷത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ആളുകളുടെ ഇടയിൽ നിന്ന് നിറഞ്ഞ കണ്ണുകളോടെ കണ്ണാ എന്ന വിളിയോടെ കുചേല വേഷധാരിയായ അപ്പുക്കുട്ടൻ നായർ ഓടി എത്തിയത്. ആ ഒരു നിമിഷം ചുറ്റിനും ഉള്ളതെല്ലാം കൃഷ്ണനും മറന്നു. കൃഷ്ണയുടെ കണ്ണ് രണ്ടും നിറഞ്ഞു തുളുമ്പി. പരസ്പരം അറിയില്ലാത്ത രണ്ടുപേർ അറിയുന്നവരായി മാറിയ ഒരു ഹൃദ്യമായ രംഗം കൂടിയായിരുന്നു അത്. കണ്ണാ .. എത്ര നാളായി ഞാൻ നിന്നെ തേടി നടക്കുന്നു, ഇതുവരെ നീ എവിടെയായിരുന്നു എന്ന ചോദ്യത്തിന് മുന്നിൽ കൃഷ്ണയ്ക്ക് അടക്കാനാവാത്ത സങ്കടം ആയിരുന്നു ഉണ്ടായത്. ഒരു നിമിഷം കൃഷ്ണയും അപ്പുക്കുട്ടനായരും യഥാർത്ഥത്തിൽ കൃഷ്ണനും കുചേലനും ആയി മാറിയിരുന്നു. .
എന്നാൽ പരസ്പരം പേരും നാടും ചോദിച്ചറിയുന്നതിനു മുമ്പ് ഭക്തജനത്തിരക്കിനിടയിൽപ്പെട്ട് രണ്ടുപേരും പിരിഞ്ഞിരുന്നു. എങ്കിലും ഭക്തിനിർഭരമായ ആ രംഗം ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു.ഒരുപാട് ലീലാവിലാസങ്ങൾ കാണിക്കാൻ അറിയാവുന്ന ഒരാളാണ് ഗുരുവായൂർ ശ്രീലകത്ത് ഉള്ളത്.അതുകൊണ്ടുതന്നെ ഇതും ശ്രീലകത്തെ കണ്ണൻ്റെ ലീലകൾ തന്നെയാണോ എന്ന് നമ്മൾക്കും തോന്നും. അതുകൊണ്ടാണ് ഇങ്ങനെയൊരു കൃഷ്ണ കുചേല സംഗമം ഗുരുവായൂർ മണ്ണിൽ ഉണ്ടായത്. ഉത്തമമായ ഭക്തിയുടെ ഉദാത്തമായ ഭാവമായിരുന്നു അപ്പുക്കുട്ടൻനായരുടേയും കൃഷ്ണയുടേയും കൃഷ്ണകുചേല വേഷം വ്യക്തമാക്കുന്നത്.



