റാന്നി: അച്ഛനും മകനും സഞ്ചരിച്ച കാറിനു മുന്നിൽ ഒറ്റയാന്റെ ആക്രമണം. വടശ്ശേരിക്കര കുമ്പളത്താമൺ മേലേത്ത് ജോൺ ജോർജും മകൻ ലിജിനും സഞ്ചരിച്ച കാറിനു നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം നടന്നത്. വടശ്ശേരിക്കര മനോരമ മുക്ക്- കുമ്പളത്താമൺ റോഡിലാണ് സംഭവം നടന്നത്.
വടശ്ശേരിക്കരയിൽ കാട്ടാനയുടെ ശല്യം രൂക്ഷമാണ്. മിക്ക ദിവസങ്ങളിലും രാത്രി ആന കൂട്ടമായി എത്തുകയും കൃഷിയിടങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ആദ്യമായാണ് പകല് ആന ഇറങ്ങിയത്. വടശ്ശേരിക്കരയിൽ നിന്ന് മരുന്നുകളും വാങ്ങി വരികയായിരുന്ന ഇവർ കുമ്പളത്താ മണ്ണിലോട്ടുള്ള വലിയ വളവ് തിരിഞ്ഞപ്പോഴാണ് വലതുവശത്തെ റബർ തോട്ടത്തിൽ നിന്ന് ഒറ്റയാൻ ഇറങ്ങിവന്നത്. തുടർന്ന് കാർ നിർത്തിയെങ്കിലും ആന അക്രമാസക്തനായി കാർമറിച്ചിടാൻ നോക്കി. ലിജിൻ തുടർച്ചയായി ഫോൺ അടിച്ചതിനെ തുടർന്ന് ആന കാർ ഉപേക്ഷിച്ച് ഇടതുവശത്ത് കല്ലാറിന്റെ തീരത്തേക്ക് ഇറങ്ങുകയായിരുന്നു. 100 മീറ്ററോളം ആന കാർ തള്ളി നീക്കി. ലി ജിൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഇതിൻറെ സീറ്റിന് സമീപത്തെ വാതിലും ചില്ലും ആന തകർത്തു.
സ്ഥിരമായി കാട്ടാനങ്ങൾ ഇറങ്ങുന്ന ഇവിടെ ആദ്യമായാണ് പകലിറങ്ങിയത്. മിക്ക ദിവസവും ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവിടെ വെടി വെക്കാറുണ്ട് . രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് ലിജിൻ പറഞ്ഞു. വടശ്ശേരിക്കര ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി.



