അങ്കമാലി: കറുകുറ്റിയിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ഫ്ലോറൻസി(36) യെയാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം നഗ്നമായ നിലയിലായിരുന്നു.
അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്നു ഫ്ലോറൻസി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവർ നാലുമാസം മുമ്പാണ് ഇവിടേക്ക് താമസം മാറ്റിയത്. ഇവർക്ക് വീട് എടുത്തുകൊടുത്ത ബ്രോക്കർ കുറച്ച് ദിവസമായി ഇവരെ ഫോൺ വിളിച്ചിരുന്നെങ്കിലും കിട്ടുന്നില്ല ആയിരുന്നു. തുടർന്നാണ് പഞ്ചായത്ത് പ്രസിഡണ്ടിനെ ബ്രോക്കർ വിവരം അറിയിച്ചത്. പ്രസിഡൻറ് ഈ വീട്ടിൽ വന്ന് അന്വേഷിച്ചപ്പോഴാണ് വീട് അടഞ്ഞു കിടക്കുന്നതായി കണ്ടത്. കൂടാതെ ഇവിടെ നിന്ന് ദുർഗന്ധം വമിക്കുന്നതായി അനുഭവപ്പെടുകയും ചെയ്തു. ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് വന്ന് നടത്തിയ പരിശോധനയിലാണ് ഫ്ലോറൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നിലെ വാതിൽ തുറന്നു കിടക്കുകയായിരുന്നു.മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകം ആണോ എന്ന് പോലീസ് കൂടുതൽ അന്വേഷിക്കുന്നുണ്ട്. .



