നേരിയ മഴയും മഞ്ഞുമുള്ളപ്പോഴാണ് ഇല്ലിക്കൽക്കല്ല് കാണാൻ പോകേണ്ടത്. കോട്ടയം ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇല്ലിക്കൽ കല്ല്. മീനച്ചിൽ താലൂക്കിൽ പെടുന്ന മൂന്നിലവ് ഗ്രാമത്തിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.ഇല്ലിക്കൽ മലയിലേക്കുള്ള ട്രക്കിങ്ങും മനോഹരമായ കാഴ്ചകളും കോടമഞ്ഞുമാണ് വിനോദസഞ്ചാരികളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കുന്നത്.
ഒരുകാലത്ത് പാലായ്ക്കും അതിന് ചുറ്റിലും ഉള്ളവർക്ക് മാത്രമേ ഇല്ലിക്കൽ കല്ല് അറിയുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് ഇതൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കിയപ്പോൾ ഇവിടം സന്ദർശിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തുന്നു. സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതിചെയ്യുന്നത് .സാഹസികത ഇഷ്ടപ്പെടുന്നവരെ ഇല്ലിക്കൽ കല്ല് മാടി വിളിക്കും.
കൂൺ പോലെ അല്ലെങ്കിൽ കുട പോലെ നിൽക്കുന്ന കുട കല്ലും സർപ്പാ കൃതിയിലുള്ള കൂനൻ കല്ലും അടുത്തുതന്നെ ചെന്ന് കാണാൻ സാധിക്കും.ഈ രണ്ടു പാറകൾക്കിടയിൽ കൂടി ഒരു ചെറിയ പാലമുണ്ട് . നരകപ്പാലം എന്നാണ് ഇതറിയപ്പെടുന്നത് .നരകത്തിലേക്കുള്ള പാലം എന്നും പറയും. കൊടൈക്കനാലിലെ പില്ലർറോക്സിന് സമാനമാണ് ഇത്.
മനസ്സിനെ കുളിരു കോരിക്കുന്ന മലനിരകളുടെ മനോഹരമായ കാഴ്ചയാണ് ഇല്ലിക്കൽ കല്ലിലേക്ക് പോകുമ്പോൾ കാണുന്നത്. വെള്ളി പാദസരം ഇട്ട് കിലുങ്ങി വരുന്ന പോലെയാണ് മഴയുള്ള സമയത്ത് ഇല്ലിക്കൽ മലയിൽ നിന്ന് ഒഴുകിവരുന്ന നേരിയ നീർച്ചാലുകളും അതിൻറെ ഇരുമ്പല്ലുകളും . ഈ നീർച്ചാലുകൾ എല്ലാം ചേർന്നാണ് മീനച്ചിലാറായി ഉദ്ഭവിക്കുന്നത്.

മീനച്ചിലാറിന്റെ ഉദ്ഭവം ഇല്ലിക്കൽ മലയിൽ നിന്നാണ്.കർക്കടകമാസത്തിലെ മഴയിൽ ഇല്ലിക്കൽ മലയിൽ നിന്ന് മീനച്ചിലാറിലൂടെ നീലക്കൊടുവേലി ഒഴുകി വരും എന്നൊരു വിശ്വാസം ഇവിടെ ഉള്ളവർക്ക് ഉണ്ട്.അ മാനുഷിക ശക്തിയുള്ള നീലക്കൊടുവേലി ഉപ്പന്റെയും ചെമ്പോത്തിന്റെയും കൂട്ടിൽ ആണ് കാണുന്നത്. ചെമ്പോത്തു കൂടുകൂട്ടുന്നത് ഉയരമുള്ള മരങ്ങളിൽ ആണ്. ഇല്ലിക്കൽ മലയിലെ ഉയരമുള്ള മരങ്ങളിൽ നിന്ന് വലിയ കാറ്റും മഴയും ഉണ്ടാകുമ്പോൾ കൂട് താഴെ വീഴും എന്നും അങ്ങനെ മീനച്ചിലാറിലൂടെ ഒഴുകി വരും എന്നാണ് സങ്കല്പം. എന്നാൽ ഇതിന് സമാനമായി നീലപ്പൂക്കൾ വിരിയുന്ന ഒരു ചെടി ഇല്ലിക്കൽ മലയിൽ ഉണ്ട് അതാണ് നീലക്കൊടുവേലി എന്നും പറയുന്നു. യഥാർത്ഥത്തിൽ നീലക്കൊടുവേലി എന്ന് പറയുന്നത് ഒരു സാങ്കല്പികമോ കവി ഭാവനയോ ആണ്. ആരും ഇത് കണ്ടിട്ടില്ല. കർക്കിടക മാസത്തിലെ മഴയിൽ പഴമക്കാരുടെ കഥകളിൽ എപ്പോഴും നിറഞ്ഞ നിൽക്കുന്ന ഒരു കഥാപാത്രമാണ് നീലക്കൊടുവേലി.

ഇല്ലിക്കൽ മലയുടെ മുകളിൽ നിന്ന് നോക്കിയാൽ അറബിക്കടൽ ഒരു നേർത്ത നീല നിറം പോലെ കാണാം. ഇവിടെ നിന്ന് നോക്കിയാൽ നല്ലൊരു വ്യൂ പോയിൻറ് കൂടിയാണ്. ഹെയർപിൻ വളവുകളിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ കയറുന്ന ഗിയറിൽ തന്നെ ഇറങ്ങുകയും വേണം. ഇല്ലിക്കൽ മലയുടെ അടുത്ത് എത്തിക്കഴിയുമ്പോൾ മല പകുതി അടർന്നു വീണതായിട്ട് കാണാൻ സാധിക്കും.

ഇല്ലിക്കൽ കല്ലിലേക്ക് എത്താൻ ഇപ്പോൾ രണ്ട് വഴിയുണ്ട്. നേരത്തെ മുൻവശത്തൂടെ എത്തുമ്പോൾ കുടകല്ലിന്ന് അടുത്താണ് എത്തുന്നത്. എന്നാൽ ഇപ്പോൾ പിറകുവശം വഴി എത്തുമ്പോൾ മനോഹരമായ താഴ്ഭാഗത്തുള്ള കാഴ്ചകളും കാണാൻ കഴിയും.ഇല്ലിക്കൽ മലയിൽ സ്ഥിതിചെയ്യുന്ന ഈ കല്ലിനു മുകളിലാണ് അടുത്ത ഇടയിൽ രണ്ട് യുവാക്കൾ കയറി നിൽക്കുന്നതും ഇറങ്ങാൻ പ്രയാസപ്പെടുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനെത്തുടർന്ന് ഇവിടെ കർശനം നിയന്ത്രണം ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇടിയും മിന്നലും ശക്തമായ മഴയും ഉള്ളപ്പോൾ ഇങ്ങോട്ടുള്ള യാത്ര നിരോധിച്ചിട്ടുമുണ്ട്.
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ഹിൽ സ്റ്റേഷൻ ആണ് ഇല്ലിക്കൽകല്ല്. കോട്ടയത്ത് നിന്ന് വരുന്നവർക്ക് ഈരാറ്റുപേട്ട , തീക്കോയി വഴി ഇല്ലിക്കൽ കല്ലിലേക്ക് ചെന്നെത്താം



