അഞ്ചു വർഷത്തെ നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും കുറ്റപ്പെടുത്തലുകൾക്കുമൊടുവിൽ ഡൽഹിയിലെ കോടതിമുറി അവിശ്വസനീയമായ ഒരു ഒത്തുചേരലിനാണ് സാക്ഷ്യം വഹിച്ചത്.
വർഷങ്ങളായി വാശിപ്പുറത്ത് മുന്നോട്ട് കൊണ്ടുപോയ വിവാഹമോചന കേസിന്റെ ഫയലുകള്‍ കോടതിമുറിയില്‍ കീറിയെറിഞ്ഞ ഭാര്യ, ഓടിച്ചെന്ന് ഭർത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതോടെ അഞ്ച് വർഷത്തെ കടുത്ത നിയമയുദ്ധത്തിനാണ് ഇപ്പോൾ പര്യവസാനമുണ്ടായത്.
കഴിഞ്ഞ അഞ്ചു വർഷമായി ശിഖയും സൗരഭും തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ ഭാവിയെ ചൊല്ലി യുള്ള നിയമപോരാട്ടത്തിലായിരുന്നു. 2020-ൽ വലിയ ആഡംബരമായാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ വൈകാതെ തന്നെ ഇരുവർക്കും ഇടയിൽ തർക്കങ്ങൾ ഉടലെടുത്തു. ഇതോടെ ജീവിതം പരസ്പരമുള്ള ആരോപണങ്ങളിലേക്കും നിയമപോരാട്ടങ്ങളിലേക്കും വഴിമാറി.
ഇരുവരും ഇരുപക്ഷത്തായി നിലയുറപ്പിച്ചതോടെ വാദപ്രതിവാദങ്ങളും തർക്കങ്ങളും മാനസികവും സാമ്പത്തികവുമായ കടുത്ത സമ്മർദ്ദങ്ങളുമായി കേസ് വർഷങ്ങളോളം നീണ്ടുപോയി. കൂടാതെ മകളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയും കോടതി ചെലവുകളും കാരണം ശിഖയുടെ പിതാവിന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും തീർന്നുപോയിരുന്നു.
ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബം അദ്ദേഹത്തെ ഒരു സർക്കാർ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
എന്നാല്‍, കേസ് കോടതിയില്‍ കടുത്ത രീതിയില്‍ മുന്നോട്ട് പോകുമ്പോഴും തന്റെ ഭാര്യാപിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിഞ്ഞ സൗരഭ് ഉടൻ തന്നെ സഹായവുമായി എത്തി. തന്റെ ഭാഗത്തുനിന്നുള്ള പിണക്കങ്ങളെല്ലാം മാറ്റിവെച്ച് അദ്ദേഹം മുൻകൈ എടുത്ത് ഭാര്യാപിതാവിനെ ഗുരുഗ്രാമിലെ മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ കൃത്യസമയത്ത് ലഭിച്ച വിദഗ്ധ ചികിത്സയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ഇതോടെ കടുത്ത നിയമപോരാട്ടത്തിനിടയിലും സൗരഭ് കാട്ടിയ ഈ ഒരു കാരുണ്യം ശിഖയുടെയും കുടുംബത്തിന്റെയും മനസിലെ എല്ലാ വിരോധവും മായ്ക്കാൻ പോന്നതായിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ ഇരുവരും വിവാഹമോചന കേസിന്റെ അടുത്ത വാദത്തിനായി വീണ്ടും കോടതിയില്‍ ഹാജരായി. ഇരുവരുടെയും വക്കീലന്മാർ പതിവുപോലെ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് ആ അപ്രതീക്ഷിത നിമിഷം കടന്നുവന്നത്. നിങ്ങള്‍ക്ക് ഇപ്പോഴും വിവാഹമോചനം വേണോ എന്ന് ജഡ്ജി സൗരഭിനോട് ചോദിച്ചു. മറുപടി പറയുന്നതിന് മുമ്പ് സൗരഭ് ശിഖയെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ ഒരു നോട്ടം മാത്രം മതിയായിരുന്നു ശിഖയുടെ മനസില്‍ വർഷങ്ങളായി കെട്ടിക്കിടന്ന ദേഷ്യത്തെയും ശാഠ്യത്തെയും നിമിഷനേരം കൊണ്ട് ഇല്ലാതാക്കാൻ.
വികാരമടക്കാനാവാതെ ശിഖ തന്റെ കൈയിലിരുന്ന വിവാഹമോചന ഹരജിയുടെ പകർപ്പുകള്‍ കോടതിമുറിയില്‍ വെച്ച് തന്നെ കീറിയെറിയുകയും ഓടിച്ചെന്ന് ഭർത്താവിനെ കെട്ടിപ്പിടിക്കുകയുമായിരുന്നു. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോള്‍ കോടതിമുറിയിലാകെ നിശബ്ദത പടർന്നു.
വർഷങ്ങളോളം നീണ്ട വക്കീല്‍ വാദങ്ങള്‍ക്ക് പരിഹരിക്കാൻ കഴിയാത്തതാണ് സൗരഭ് തന്റെ നല്ല മനസുകൊണ്ട് മാറ്റിയെടുത്തതെന്നാണ് കോടതിയിലുണ്ടായിരുന്നവർ പറയുന്നത്,



