നാലു മല്‍സരങ്ങള്‍ മാത്രം കളിച്ചു നേടിയ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം തന്റെ സ്വപ്‌നസാക്ഷാത്കാരമെന്ന് സഞ്ജു സാംസണ്‍. എന്നാല്‍ കേവലം സ്വപ്‌നസാക്ഷാതകാരം എന്നതിലുപരി ആയിരങ്ങള്‍ക്ക് സഞ്ജു പ്രചോദനമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
2024 ലോകകപ്പ് ടീം അംഗമായിരുന്നുവെങ്കിലും ഒരു മല്‍സരം പോലും കളിക്കുവാന്‍ അന്ന് സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. സൈഡ് ബെഞ്ചിലിരുന്ന്് കളി ആസ്വദിക്കാന്‍ മാത്രമായിരുന്നു അന്ന് വിധി.
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാര നേട്ടത്തോടെ ശക്തമായി മടങ്ങിയെത്തിയിരിക്കുന്ന സഞ്ജു വിമര്‍ശകരുടെയും ഹേറ്റേഴ്‌സിന്റെയും നാവ് അടപ്പിച്ചിരിക്കുകയാണ്.
2024 ലോകകപ്പില്‍ അവസരം കിട്ടാതിരുന്നപ്പോള്‍ മുതല്‍ ഇതു പോലൊരു ദിവസത്തിന് വേണ്ടിയാണ് താന്‍ കാത്തിരുന്നതെന്നും എല്ലാം ദൈവം നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നും സഞ്ജു സാംസണ്‍ വെളിപ്പെടുത്തുന്നു. ഈ ആഗ്രഹത്തോടെ കഴിഞ്ഞ രണ്ടു വര്‍ഷം മികച്ച പരിശീലനം നടത്തിയ സഞ്ജു ഒടുവില്‍ ടീമിലിടം നേടി.
എന്നാല്‍ ലോകകപ്പിന് മുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വന്നത് തന്നെ മാനസികമായി വിഷമിപ്പിച്ചു.
ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ തന്റെ ആദ്യ മല്‍സരത്തിലും കാര്യമായ സംഭവാന നല്‍കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അഭിഷേക് ശര്‍മയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് ഓപ്പണിംഗിന് അവസരം ലഭിച്ച സഞ്ജു നമീബിയക്കെതിരെ 8 പന്തില്‍ നിന്ന് 22 റണ്‍സ് സ്‌കോര്‍ ചെയ്തു പുറത്തായി.
തുടര്‍ന്ന് സിംബാബ് വെയ്‌ക്കെതിരെ 15 പന്തില്‍ 24 റണ്‍സ് നേടിയ സഞ്ജു നോക്കൗട്ട് ഘട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന് ടീമിനെ സെമിയിലെത്തിച്ചു. തുടര്‍ന്ന് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സ് നേടി തുടര്‍ച്ചയായ രണ്ടാം പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സഞ്ജു നേടി.
തുടര്‍ന്ന് ഫൈനലില്‍ 89 റണ്‍സ് നേടിയ സഞ്ജു ടി20 ഫൈനലില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും സ്വന്തം പേരിലാക്കി.
സെഞ്ചുറി നേടിയിട്ടും ടീമില്‍ ആവശ്യത്തിന് അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതാവില്ല. ഇനി വരുംകാലങ്ങള്‍ സഞ്ജുവിന്റേതു കൂടിയാകുമെന്ന വിശ്വാസത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍.



