മുംബൈ: പല മാതാപിതാക്കളും അവരുടെ ജീവിതം തന്നെ മക്കൾക്കായി നീക്കി വെച്ചിരിക്കുകയാണ്. എന്നാൽ ആ ത്യാഗത്തെ എത്ര മക്കൾ തിരിച്ചറിയുന്നുണ്ട്? വിരളമാണ് അല്ലെ ? സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് മക്കളെ വളർത്തുന്ന അച്ഛനമ്മമാർ പലപ്പോഴും വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകാറുണ്ട്. പ്രത്യേകിച്ച് പങ്കാളി കൂടെയില്ലാത്ത സിംഗിൾ പാരന്റാണെങ്കിൽ പറയേണ്ടതില്ല. എന്നാൽ തന്റെ അമ്മയുടെ നാൽപ്പത്തിയൊമ്പതാം വയസ്സിൽ അമ്മയ്ക്കൊരു കൂട്ട് കണ്ടേറ്റജിയിരിക്കുകയാണ് പൂജ ബട്നാഗർ എന്ന യുവതി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലൂടെയാണ് പൂജ തന്റെ അമ്മയുടെ ജീവിതകഥ പങ്കുവെച്ചത്.
തനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് വളരെ പ്രയാസങ്ങൾ നേരിടേണ്ടി വന്ന ഒരു വിവാഹ ജീവിതം തന്റെ അമ്മ അവസാനിപ്പിച്ചതെന്നും ഇപ്പോൾ അമ്മയുടെ 49–ാമത്തെ വയസ്സിൽ താൻ അമ്മയുടെ വിവാഹം നടത്തിയിരിക്കുകയാണെന്നും പൂജ പറയുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയതിനു ശേഷം ഇതുവരെ തന്റെ അമ്മ സിംഗിൾ പാരന്റായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
‘‘ എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ‘അമ്മ ഇങ്ങനൊരു തീരുമാനം എടുത്തത്. എന്നെ മുത്തശ്ശിയുടെ അടുത്താക്കി ഒരു വലിയ നഗരത്തിൽ അമ്മ ജോലിക്കു പോയി. എനിക്ക് മികച്ചൊരു ജീവിതം നൽകാൻ വേണ്ടി.ആരുടെയും പിന്തുണയില്ലാതെ കഠിനാധ്വാനം ചെയ്ത അവർ ഇന്ന് സ്വന്തമായി ഫർണിച്ചർ ഷോപ്പുള്ള സംരംഭകയാണ്. – പൂജ പറഞ്ഞു
പ്രതിസന്ധികളിൽ തളരാതെ പുഞ്ചിരിയോടെ ജീവിതത്തെ നേരിടാനാണ് അമ്മ തന്നെ പഠിപ്പിച്ചതെന്ന് പൂജ ഓർക്കുന്നു.
എന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയത്തും സാഹചര്യങ്ങൾ കൊണ്ട് പരസ്പരം അകന്നാണ് ഞങ്ങൾ ജീവിച്ചത്. പക്ഷേ, അകന്നു നിൽക്കുമ്പോഴും ഞങ്ങൾ മനസ്സുകൊണ്ട് വളരെ അടുത്തായിരുന്നു. അമ്മ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞാൻ എല്ലാ കാര്യങ്ങളും അമ്മയോടു പറയാറുണ്ട്.’’
‘‘ ഒരിക്കൽ അമ്മയെ ഞാൻ വിഡിയോ കോൾ ചെയ്തപ്പോൾ അൽപം അസ്വാഭാവികത തോന്നി. ‘അമ്മ ജോലിസ്ഥലത്ത് ഒരാളെ കണ്ടുമുട്ടിയതായി പറഞ്ഞു. അവരുടെ ജീവിതം പരസ്പരം സാമ്യമുള്ളതായിരുന്നു. അദ്ദേഹം അമ്മയോട് വിവാഹാഭ്യർഥന നടത്തിയാൽ എനിക്ക് ഇഷ്ടപ്പെടുമോ എന്നായിരുന്നു അമ്മയുടെ ചോദ്യം. തീർച്ചയായും എന്നായിരുന്നു അമ്മയ്ക്ക് ഞാൻ നൽകിയ മറുപടി.’
ഇതോടെ അമ്മയുടെ സന്തോഷത്തിനായി ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. തനിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അമ്മയ്ക്ക് ഇനി ഒരു കൂട്ട് വേണമെന്ന് അവൾ ഉറപ്പിച്ചിരുന്നു.
വെറും ഇരുപത് പേർ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു ആ വിവാഹം. വീട്ടിൽ വെച്ച് നടന്ന മെഹന്തിക്കും മോതിരം മാറ്റത്തിനും ശേഷം അടുത്തുള്ള ക്ഷേത്രത്തിൽ വെച്ച് അവർ വിവാഹിതരായി. നാൽപ്പത്തിയൊമ്പതാം വയസ്സിൽ മണവാട്ടിയായ അമ്മയുടെയും വരന്റെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞുവെന്ന് പൂജ പറയുന്നു.
പുതിയ അച്ഛൻ തന്നെ സ്വന്തം മകളെപ്പോലെയാണ് സ്നേഹിക്കുന്നതെന്ന് പൂജ പറയുന്നു .



