കൊച്ചി : കലൂരിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ സംഘം ചേർന്ന് ആക്രമണം. ഇന്ന് പുലർച്ചെയാണ് സംഭവം.
പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചത്. പെൺകുട്ടികൾ ഇത് ചോദ്യം ചെയ്തതോടെ യുവാക്കൾ സംഘം ചേർന്ന് പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു.
ഈ സംഘത്തിൽ എട്ടോളം ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു.
‘കമന്റടിച്ചത് ചോദ്യം ചെയ്തതോടെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുടിയില്‍ പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഒരു പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചു. വസ്ത്രം വലിച്ചു കീറാനും ശ്രമമുണ്ടായി. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെ കൈ പിടിച്ചുതിരിച്ച് ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു. കഴുത്തിലുള്‍പ്പടെ മര്‍ദ്ദനമേറ്റ പാടുകളുണ്ട്’, പെണ്‍കുട്ടികളുടെ സുഹൃത്ത് പറഞ്ഞു.
കഴുത്തിലും പെൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം എന്തിനാണ് ഈ സമയത്ത് പുറത്തിറങ്ങിയതെന്നും നിങ്ങൾ ധരിച്ച വസ്ത്രത്തിന്റെ പ്രശ്നമാണ് നടന്നതെന്നുമാണ് സംഭവത്തിൽ പരിശോധിക്കാനെത്തിയ പൊലീസുകാരുടെ ചോദ്യം. താമസിച്ചിരുന്ന മുറിയുടെ സമീപത്തുള്ള കടയിൽ നിന്ന് സാധനം വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടികൾ. ഈ കടയുടെ സമീപത്ത് നിന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തില്‍ പ്രതികളായ അക്രമി സംഘത്തിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.



