തൃശൂർ: പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീടിന്റെ തറയുടെ ഒരുഭാഗം പൊളിച്ച് പരിശോധന. വീട്ടിൽനിന്ന് ഇന്നലെയടക്കം തുടരെ പമ്പുകളെ പിടികൂടിയ പശ്ചാതലത്തിലത്തിലാണിത്.
പാമ്പുകളെ കിടപ്പുമുറിയോടു ചേർന്ന ശുചിമുറിക്ക് സമീപത്തുനിന്നാണ് കിട്ടിയത്. ശംഖുവരയൻ വർഗത്തിൽപ്പെട്ട പാമ്പുകളെയാണ് വീണ്ടും പിടികൂടിയത്. ഇതോടെ കോടാലിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്. തുടർച്ചയായ ദിവസങ്ങളിൽ പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിലാണ് ഉറവിടം കണ്ടെത്താനായി വീടിന്റെ തറ പൊളിച്ച് പരിശോധന നടത്തുന്നത്.
അതേസമയം വനംവകുപ്പ് അധികൃതർ ഇന്നലെ രാവിലെ അൽജോയുടെ വീട്ടിലെത്തി വീട്ടിലെ നിലത്ത് സ്ഥാപിച്ച ജല സംഭരണി ഉയർത്തി നോക്കുകയും, ടൈലുകൾ, അടുക്കളയിലെ ഗ്രാനൈറ്റ്, മലിനജലം ഒഴുക്കുന്ന പൈപ്പുകൾ തുടങ്ങിയവ പരിശോധിക്കുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടിലെ തുണികൾ, വീടിന് ചുറ്റുമുള്ള തറയുടെ സമീപത്തെ ചെറിയ ദ്വാരങ്ങൾ എന്നിവയൊക്കെ തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.



