ആലപ്പുഴ: ആലപ്പുഴയിൽ ബോട്ട് യാത്രക്കാരന്റെ ഷർട്ടിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കൈനകരി ചുങ്കപുരയ്ക്കൽ സ്വദേശി രവീന്ദ്രന്റെ ഫോണാണ് ഇന്നലെ രാവിലെ 11 മണിയോടെ പൊട്ടിത്തെറിച്ചത്.
രവീന്ദ്രൻ കൈനകരിയിൽ നിന്നും ബോട്ടിൽ ആലപ്പുഴയിൽ എത്തിയതായിരുന്നു. ഫോൺ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഇദ്ദേഹം ധരിച്ചിരുന്ന ഷർട്ടിലും ബനിയനിലും തീ പടരുകയായിരുന്നു. എന്നാൽ പരിക്കുകൾ ഏൽക്കാതെ രവീന്ദ്രൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
പെട്ടെന്നുണ്ടായ സ്ഫോടനത്തെത്തുടർന്ന് സമീപത്തുണ്ടായിരുന്ന യാത്രക്കാരും ബോട്ട് ജീവനക്കാരും പരിഭ്രാന്തരായി ഓടിമാറി. പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗങ്ങൾ റോഡിൽ ചിതറിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
അതേസമയം ഭാഗ്യം കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് നടുക്കം മാറാതെ രവീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഏകദേശം ഒരു വർഷത്തോളം പഴക്കമുള്ള ഫോണാണ് സ്ഫോടനത്തിന് ഇരയായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.



