ദില്ലി: നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്ക് പിന്നാലെ പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി എൻടിഎ. അടുത്ത വർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്താനുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്. ഇതോടെ ചോദ്യപേപ്പർ ചോർച്ച പോലുള്ള പ്രശ്നങ്ങൾ വലിയ തോതിൽ ഒഴിവാക്കാനാകുമെന്നാണ് എൻടിഎയുടെ വിലയിരുത്തൽ.
പാർലമെന്ററി സമിതിയുടെ യോഗത്തിൽ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന നിലവിലെ രീതിയിൽ മാറ്റം വരുത്തുമെന്നും, സുരക്ഷ കൂടുതൽ ശക്തമാക്കാൻ പുതിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എൻടിഎ മേധാവി അറിയിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും പുനഃപരീക്ഷയുടെ സാധ്യതകളും യോഗത്തിൽ ചർച്ചയായി. ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു.
അതേസമയം, ചോദ്യപേപ്പർ ചോർച്ച കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്നതായും അന്വേഷണവുമായി ബന്ധപ്പെട്ട പോർട്ടൽ ഐഐടി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും സിബിഐ അറിയിച്ചു.പുനർമൂല്യനിർണയത്തിനായി വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാനും അവസരമുണ്ടാകും.



