മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതി നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ. ചികിത്സാ നടപടികളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും രോഗിക്ക് ആവശ്യമായ ശസ്ത്രക്രിയ തന്നെയാണ് നടത്തിയതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
രോഗിയുടെ വലത് ഇടുപ്പിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയയുടെ ആവശ്യകതയും ബുദ്ധിമുട്ടുകളും നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ മൂന്ന് മണിക്കൂർ ഐസിയുവിൽ നിരീക്ഷിച്ച ശേഷമാണ് വാർഡിലേക്ക് മാറ്റിയത്.
നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയാണ് ചികിത്സാ പിഴവ് ആരോപിച്ച് പരാതി നൽകിയത്. കാലുവേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഇവർക്ക് മെയ് 12-നാണ് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കാലിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. എന്നാൽ ചികിത്സാ നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മനപ്പൂർവമായോ, അശ്രദ്ധ മൂലമോ പിഴവ് സംഭവിച്ചിട്ടില്ലെന്നും മെഡിക്കൽ കോളേജ് അധികൃതർ റിപ്പോർട്ടിൽ വ്യക്തമാക്കി.



