കൊല്ലം: കൊല്ലം അഞ്ചലില്‍ സിവില്‍ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ച സംഭവത്തില്‍ അന്വേഷണം തങ്ങളിലേക്ക് വരാതിരിക്കാന്‍ യുവതികള്‍ ശ്രമിച്ചത് സമര്‍ത്ഥമായി. ബൈക്ക് കത്തിക്കല്‍ സംഭവം രാഷ്ട്രീയ വൈരാഗ്യത്താലാണെന്ന് വരുത്തിതീര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്.
സംഭവത്തില്‍ രണ്ട് യുവതികളെ പോലിസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണു പിടിയിലായത്. പോലീസുകാരനായ ആര്‍ച്ചല്‍ പാലവിള വീട്ടില്‍ വി.എസ്. വിവേകിന്റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കാണ് യുവതികള്‍ ചേര്‍ന്ന് രാത്രി തീ വെച്ചു നശിപ്പിച്ചത്. ഇതിനിടെ പൊലീസ് കസ്റ്റഡിയില്‍ ആയ ആരതിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരതിയും വിവേകും തമ്മിൽ ഉണ്ടായിരുന് വ്യക്തിപരമായ പ്രശ്‌നങ്ങളാണു ബൈക്ക് കത്തിക്കാന്‍ കാരണമെന്നു പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നതാണ്. എന്നാല്‍ പിന്നീട് ചില കുടുംബപ്രശ്‌നങ്ങളാല്‍ ഈ വിവാഹം മുടങ്ങിപ്പോയി. തന്റെ ജീവിതം തകര്‍ത്ത പോലീസുകാരനോട് പ്രതികാരം ചെയ്യണമെന്ന കടുത്ത വൈരാഗ്യത്തിലാണ് കൂട്ടുകാരി ഗായത്രിയെയും കൂട്ടി ഈ കൃത്യം ചെയ്തത്.
ബൈക്ക് ശനിയാഴ്ച അര്‍ധരാത്രിയോടെയാണു കത്തിനശിച്ചത്. ഇതുകൂടാതെ വിവേകിനെ ഭീഷണിപ്പെടുത്തുന്ന ഒരു കത്തും അവര്‍ അവിടെ വെച്ചു. കേസ് അന്വേഷണം വഴിതിരിച്ചുവിടാനായി കത്തില്‍ പ്രമുഖ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പേരും ഇവര്‍ എഴുതിച്ചേര്‍ത്തിരുന്നു.
‘നീ സൂക്ഷിച്ചോ, നിൻ്റെ നാറിയ കഥകള്‍ ലോകം അറിയാന്‍ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ കുറച്ചുനാളുകള്‍ മാത്രം. ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ച് നാള്‍ ലീവെടുത്തതുള്‍പ്പെടെ നിന്റെ അടൂര്‍ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്‍ മറക്കില്ല’ – കത്തിലെ ഭീഷണികൾ ഇങ്ങനെ നീളുന്നു. വീടിന്റെ ഭിത്തിയില്‍ കരി ഓയിൽ ഒഴിച്ചും വികൃതമാക്കിയിട്ടുണ്ട്. ഇതോടെ പോലീസും കരുതി രാഷ്ട്രീയ വൈരാഗ്യമാകുമെന്ന്. അന്വേഷണം പുരോഗിച്ചതോടെയാണ് വഴിത്തിരിവ് ഉണ്ടായത്



