കൊച്ചി : അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചതിന് റിപ്പോർട്ടർ ടി വി എം ഡി ആൻ്റോ അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. എക്സൈസ് എ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. വാഴ വറ്റയിലെ വീട്ടിൽനിന്ന് 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനുമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.
കൊച്ചിയിലെ ഓഫീസിൽ എത്തിയായിരുന്നു ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചതിനു ശേഷം വയനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് എക്സൈസ് എ സി അറിയിച്ചു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. നിയമപ്രകാരം കൈവശം സൂക്ഷിക്കേണ്ടത്തിൽ കൂടുതൽ വിദേശ മദ്യം സൂക്ഷിച്ചതിനെതിരെയാണ് അറസ്റ്റ് ചെയ്തത്. മെസ്സിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ റെയ്ഡ് നടക്കുന്നതിനിടെയാണ് വിദേശമദ്യം കണ്ടെത്തിയത്. ഇന്നലെ നടന്ന റെയ്ഡിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ടി വി ഓഫീസും , വയനാട്ടിലെ കുടുംബവീടും, സഹോദരങ്ങളുടെ കാക്കനാട്ടെ ഫ്ലാറ്റുകളും പരിശോധന നടത്തിയിരുന്നു. അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ് ലഭിക്കുന്നത്. ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ എഫ് ഐ ആർ കാണിക്കാതെ അറസ്റ്റിനു വഴങ്ങിയില്ല എന്നായിരുന്നു ആന്റോയുടെ നിലപാട്. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ എഫ് ഐ ആർ കോപ്പിയുമായി എത്തിയതിനുശേഷം ആയിരുന്നു അറസ്റ്റ് ചെയ്തത്.



