മുംബൈ : പുണെ–സോലാപുർ ദേശീയപാതയിൽ യുവതിയെ തോക്കുചൂണ്ടി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൂറത്ത്.
മാർച്ച് 25-ന് നടന്ന സംഭവത്തിൽ ഇൻദാപുർ സ്വദേശിനിയായ 32-കാരിക്കാണ് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നത്.
പിംപ്രി ചിഞ്ച്‌വാഡിലുള്ള തന്റെ സഹോദരൻ അമ്മയെ മർദിക്കുന്നുവെന്ന വിവരമറിഞ്ഞ് അവിടേക്ക് പോകാൻ ഇറങ്ങിയതായിരുന്നു ഇൻദാപുർ സ്വദേശിനിയായ യുവതി. പിക്കപ്പ് വാനിൽ കുർകുംബ് വരെ എത്തിയ യുവതി, അവിടെ നിന്ന് തുടർയാത്രയ്ക്കായി വാഹനങ്ങൾക്കായി കൈകാണിച്ചുഎന്നാൽമാരും നിർത്തിയില്ല.
ഇതിനിടെയാണ് പ്രതി കാറുമായി എത്തിയതും പുണെയിലേക്ക് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ വാഹനത്തിൽ കയറ്റിയതും.
കാറിൽ കയറി വെറും മൂന്ന് കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും പ്രതി തന്റെ യഥാർത്ഥ സ്വരൂപം പുറത്തെടുത്തു. വിജനമായ സ്ഥലത്ത് കാർ നിർത്തിയ ശേഷം യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി താൻ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം പറഞ്ഞപേക്ഷിച്ചിട്ടും പ്രതി പിന്മാറിയില്ല. യുവതി ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചതോടെ കാറിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് നെറ്റിയിൽ അമർത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് കാറിൽ നിന്ന് ബലമായി വലിച്ചിറക്കി വിജനമായ സ്ഥലത്ത് വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ക്രൂരമായ അതിക്രമത്തിന് ശേഷം വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി യുവതിയെ വഴിയിൽ ഉപേക്ഷിച്ചത്. മാനസികമായും ശാരീരികമായും തകർന്ന യുവതി വീട്ടിലെത്തിയ ശേഷം പിറ്റേദിവസമാണ് ധൈര്യം സംഭരിച്ച് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് ദൗണ്ട് സ്വദേശിയായ പ്രതി പിടിയിലായത്.



