കൊച്ചി: വടുതല കർഷക റോഡിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബാംഗങ്ങളായ അഞ്ചുപേർക്കും കൊച്ചിയിൽ അന്ത്യവിശ്രമം.
ഞായറാഴ്ച വൈകീട്ടോടെ പച്ചാളം വൈദ്യുതി ശ്മശാനത്തിൽ അഞ്ചുപേരുടെയും സംസ്‌കാരം നടന്നു.തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ സുരേന്ദ്രൻ നായരുടെ ഭാര്യ ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (36), മക്കളായ കാർണിവൻ (14), കീർത്തിവൻ (അഞ്ച്), അക്ഷിത (രണ്ട്) എന്നിവരെയായിരുന്നു ശനിയാഴ്ച രാവിലെയോടെ വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ ബന്ധുക്കൾ സംഭവം അറിഞ്ഞു കൊച്ചിയിലെത്തിയിരുന്നു. എന്നാൽ തിരുവനന്തപുരത്തേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ മേയർ വി.കെ. മിനിമോൾ, കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ പച്ചാളം ശ്മശാനത്തിൽ സംസ്‌കാരത്തിനുള്ള സംവിധാനം ഒരുക്കി നൽകി. കളമശ്ശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലായാണ് പോസ്റ്റ്‌മോർട്ടം നടന്നത്.
അതേസമയം രണ്ടുമാസം മുൻപാണ് വടുതലയിൽ വീട് അശ്വതിയും കുട്ടികളും അമ്മയും മൂത്തമകന്റെ ചികിത്സാർഥം വാടകയ്‌ക്കെടുത്തത്. എന്നാൽ ശനിയാഴ്ച രാവിലെ വീട്ടിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് വീട്ടുടമയുടെ സഹോദരന്റെ മകൻ വന്ന് നോക്കിയപ്പോഴാണ് മരണവിവരം പുറത്തുവരുന്നത്.
കരൾരോഗ ബാധിതനായിരുന്ന അശ്വതിയുടെ ഭർത്താവ് അക്ഷത് ഏഴുമാസം മുൻപ് ജീവനൊടുക്കിയിരുന്നു. ഈ ആഘാതത്തിന് പിന്നാലെ കുടുംബത്തിൽ തർക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായി. പോലീസിന് ലഭിച്ച ആത്മഹത്യാകുറിപ്പിലും കടുത്ത കുടുംബപ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ മരുന്നുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. കുട്ടികൾക്ക് നൽകിയ പാനീയത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
കുഞ്ഞുങ്ങൾ പുത്തനുടുപ്പുകളും ധരിപ്പിച്ച് കണ്ണിൽ കൂളിങ് ഗ്ലാസും വെച്ച് കട്ടിലിൽ പുതച്ചുറങ്ങുന്ന രീതിയിലും.. അതിൽ രണ്ടുവയസ്സുകാരിയുടെ ദേഹത്ത് ചുവപ്പ് നിറമുള്ള കുഞ്ഞുടുപ്പും വെച്ചിട്ടുണ്ട്. അടുത്ത മുറിയിൽ നിലത്ത് ഷാൾ വിരിച്ച് ഷെർവാണി വേഷത്തിൽ കിടക്കുന്ന 14 വയസ്സുകാരൻ… വടുതലയിലെ വാടകവീട്ടിൽ കുടുംബത്തിലെ അഞ്ചുപേർ മരിച്ചുകിടക്കുന്ന കാഴ്ച ഏവരുടെയും മനസ്സുലയ്ക്കുന്നതായിരുന്നു. അമ്മയും മകളും ഒരുമുറിയിൽ തൂങ്ങിമരിച്ച നിലയിലും മക്കൾ മൂന്നുപേരും രണ്ട് മുറികളിലായി ഉറങ്ങുംപോലെ കിടക്കുകയുമായിരുന്നു. ഇപ്പോഴും പ്രദേശവാസികൾ ആ കാഴ്ചയുടെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല



