ന്യൂഡൽഹി : ഡൽഹി പൊലീസിൽ കമാൻഡോ ആയ യുവതിയെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കാജൽ ചൗധരിയെ (27) ആണ് ഭർത്താവായ അങ്കുർ ഡംബൽ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. ഇയാൾ പ്രതിരോധ മന്ത്രാലയത്തിലെ ക്ലർക്കായു ജോലിചെയ്യുകയാണ്.
കാജൽ നാലു മാസം ഗർഭിണിയായിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കാജലിനു മർദനമേറ്റത്. ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം.
അതേസമയം മർദനം നടന്ന ദിവസം കാജൽ തന്നെ ഫോണിൽ വിളിച്ചിരുന്നതായി പൊലീസ് കോൺസ്റ്റബിളായ സഹോദരൻ നിഖിൽ മാധ്യമങ്ങളോടു പറഞ്ഞു. ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ അങ്കുർ കാജലിനെ മർദിക്കുകയും മർദന വിവരം ഫോണിലൂടെ അങ്കുർ അറിയിച്ചതായും സഹോദരൻ പറഞ്ഞു.
2023-ൽ വിവാഹിതരായ ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ കാജലിനെ ഭർത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിയായ അങ്കുറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.



