കൊല്ലം : ട്യൂഷൻ സെന്ററിൽ പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് പ്രധമാധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് പ്രധമാധ്യാപകൻ മർദ്ദിച്ചത്. മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ വൈകിട്ടാണു സംഭവം.
പ്ലസ് വൺ വിദ്യാർഥിയായ കുട്ടി നാഷണൽ സർവീസ് സ്കീം ക്യാംപിൽ പങ്കെടുക്കുന്നതിനാൽ ടൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും 2 ദിവസമായി സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിച്ചതായ് കുട്ടിയുടെ അച്ഛൻ പറഞ്ഞു. വൈകിട്ടു ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ നോട്സ് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുട്ടിയെ പൊതിരെ തല്ലുകയും ചൂരൽകൊണ്ട് അടിക്കുകയും ചെയ്തു. വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലാണു അടിച്ചത്.
എന്നാൽ മർദ്ദനവിവരം ട്യൂഷൻ സെന്റർ ഉടമ തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. മകന്റെ കയ്യിൽ ചെറുതായി മുറിവ് പറ്റിയെന്നും അതുകൊണ്ടു വീട്ടിൽ കൊണ്ടുവിടുകയാനിന്നുമാണ് പറഞ്ഞത്.
തുടർന്ന് രാത്രിയിൽ കുട്ടിയുടെ അച്ഛൻ എത്തിയപ്പോഴാണു മുറിവേറ്റതായി കണ്ടത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടി കൊണ്ടു നീലിച്ച പാടുകളുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം.



