കടുത്തുരുത്തി: മഴക്കാലം എത്തിയതോടെ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വീണ്ടും രൂക്ഷം ആവുകയാണ്. കോട്ടയം കടുത്തുരുത്തി പഞ്ചായത്തിലെ ഏത്തക്കുഴി കപിക്കാട് പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകളെ കൂടുതലായി കണ്ടെത്തിയത്. ഇതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ പ്രദേശവാസികൾ.
വീടുകളിലും മുറ്റത്തും കിണറുകളിലും റോഡ് അരികിലും ഓടകളിലും എല്ലാമാണ് ആഫ്രിക്കൻ ഒച്ചുകൾ പറ്റിപ്പിടിച്ചിരിക്കുന്നത്. ഇതുകൂടാതെ വീടുകളിൽ നട്ടുവളർത്തുന്ന ചെടികളും കൃഷികളും എല്ലാം ഇവ തിന്ന് നശിപ്പിക്കുവാണ്. പഞ്ചായത്തോ കൃഷിവകുപ്പോ ആരോഗ്യ വകുപ്പോ ഇതിനെ നശിപ്പിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി .പഞ്ചായത്തിലെ 12 13 വാർഡുകളിലാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലായി കണ്ടെത്തിയത്.
ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ നാട്ടുകാർ തന്നെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഒച്ചുകളെ പിടിച്ച് ബക്കറ്റിൽ ആക്കി ഉപ്പിട്ടാണ് ഇവറ്റകളെ നശിപ്പിക്കുന്നത്. എന്നാൽ ഒച്ചുകളെ കണ്ട സ്ഥലത്ത് നിന്ന് അര കിലോമീറ്റർ മാറി തുരിശു സ്പ്രേ അടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആഫ്രിക്കൻ ഒച്ചുകൾ കൃഷിയ്ക്കും മനുഷ്യനും ഒരുപോലെ അപകടകാരികളാണ്.



