പ്രകൃതിയും മഴയും മനുഷ്യനും ദൈവവും ഒന്നായി മാറുന്ന ഉത്സവ കാഴ്ചയാണ് കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. മലയാള മാസമായ ഇടവത്തിലെ ചോതിനാൾ മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തുന്നത്. ഇക്കര കൊട്ടിയൂർ എന്നും തുറന്നിരിക്കുന്ന ക്ഷേത്രമാണ്.
വടക്കൻ മലബാറിലെ പ്രസിദ്ധമായ രണ്ട് ക്ഷേത്രങ്ങളാണ് അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമേശ്വരനും പാർവതി ദേവിയും ആണ് ഇവിടുത്തെ ആരാധനാമൂർത്തികൾ. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഇവിടെ യാണ് പുരാണത്തിൽ പറയുന്ന ദക്ഷയാഗം നടന്നത് എന്ന് വിശ്വസിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് ഇവിടെ ഉത്സവം നടക്കുന്നത്. മഴയും ഇവിടത്തെ ഉത്സവത്തിൻറെ പ്രധാന ഭാഗമാണ്. ബാവലി പുഴയുടെ വടക്കേ തീരത്ത് തിരുവഞ്ചി പുഴയുടെ നടുവിലാണ് പ്രധാന ആരാധന കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സമാനമായ അമ്മാറക്കല്ലും സ്ഥിതി ചെയ്യുന്നത്. അക്കരക്കൊട്ടിയൂരിലെ ശിവലിംഗം സ്വയംഭൂവാണ് എന്ന് പറയുന്നു.

കൊട്ടിയൂരിലെ മറ്റൊരു പ്രധാനപ്പെട്ട കൗതുകമാണ് ഓടപ്പൂവ്.ഭ്രുഗു മുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂവായി കരുതുന്നത്. കൊട്ടിയൂരിൽ ദർശനം നടത്തുന്നവരെല്ലാം ഓടപ്പൂവ് വാങ്ങിക്കാറുണ്ട്. വീടിൻ്റെ പൂമുഖത്തോ പ്രധാന മുറികളിലോ ഇത് തൂക്കിയിടുന്നു.
ഐതിഹ്യം
വൈശാഖ മാസത്തിലാണ് ദക്ഷൻ യാഗം നടത്തിയത് . യാഗാഗ്നിയിൽ ചാടി സതീദേവി ജീവനൊടുക്കിയതറിഞ്ഞ് മഹാദേവൻ വീരഭദ്രനെ വിട്ട് ദക്ഷൻ്റെ തലയറുത്തു . തുടർന്ന് യാഗശാല രക്തക്കളമായി മാറി. മഹാദേവൻ റെ ദുഃഖത്തിന് പരിഹാരമായി മഹാവിഷ്ണു സുദർശനചക്രം കൊണ്ട് സതീദേവിയുടെ ശരീരം 51 കഷണങ്ങളാക്കി ചിന്നി തെറിപ്പിച്ചു. അവ ചെന്ന് പതിഞ്ഞ സ്ഥലം 51 ശക്തി പീഠക്ഷേത്രങ്ങളായി മാറി. തുടർന്ന് ഭക്തർക്ക് അനുഗ്രഹം ചെയ്യാൻ പരാശക്തി വിവിധ ഭാഗങ്ങളിൽ അവിടെ കുടികൊണ്ടു.പിന്നീട് കൊടും വനമായി മാറിയ യാഗസ്ഥലം കുറിച്യരുടെ താമസസ്ഥലമായി മാറി. ഇവർ അമ്പിനു മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഒരുച്ചപ്പോൾ അവിടെ രക്തം വരുന്നത് കണ്ട് പേടിച്ചു. ദേവസ്സാന്നിധ്യം മനസ്സിലാക്കിയ പടിഞ്ഞിറ്റ് നമ്പൂതിരി ആ കല്ലിൽ കൂവയിലയിൽ കലശമാടി.
എല്ലാ വിഭാഗങ്ങളിൽ ഉള്ളവർക്കും അധികാരവും അവകാശവും ഉള്ളതാണ് കൊട്ടിയൂരിലെ ഓരോ ചടങ്ങുകളും. ഇളനീര് അഭിഷേകം നീരഴുന്നള്ളത്ത് ഭണ്ഡാരം എഴുന്നള്ളത്ത് മുതിരേരിക്കാവ് വാൾ എഴുന്നള്ളത്ത് നെയ്യാട്ടം തുടങ്ങിയ നിരവധി ചടങ്ങുകൾ ഇവിടെയുണ്ട്. ഇക്കര കൊട്ടിയൂരിൽ നിന്നും അക്കര കൊട്ടിയൂരിലേക്ക് ഭണ്ഡാര എഴുന്നള്ളത്ത് എത്തിയതിനുശേഷമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമുള്ളൂ എന്നൊരു പ്രത്യേകതയുമുണ്ട്. ജൂൺ 23ന് ത്രികാലശാട്ടോടെയാണ് ഇവിടുത്തെ വൈശാഖ മഹോത്സവം സമാപിക്കുന്നത്.



