തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് ഔദ്യോഗികമായി ആരംഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരളം, മാഹി, ലക്ഷദ്വീപ് മുഴുവനായും, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം മേഖലകളിലും കാലവർഷം വ്യാപിച്ചു.സാധാരണ ജൂൺ 1-നാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സാധാരണയെക്കാൾ 3 ദിവസം വൈകി ജൂൺ 4നാണ് കാലവർഷം എത്തിയത്. കാലവർഷമെത്തിയതോടെ കേരളത്തിൽ മഴ ശക്തമായി.
ഇന്ന് തൃശ്ശൂർ, എണറാകുളം, ഇടുക്കി കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും ഒഴിച്ച് 11 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മേഖലയിലേക്കും കേരളം, മാഹി, കർണാടക, തമിഴ്നാട് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷത്തിന്റെ മുന്നേറ്റം തുടരുകയാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.



