ഇടുക്കി: തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്.
തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയണ് ഇടുക്കി അഡീഷണൽ ആന്‍റ് സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നൽകാനും കോടതി വിധിച്ചു.
അതേസമയം ശൈശവ വിവാഹവും കൂട്ടബലാത്സംഗവും അടക്കം നിരവധി ക്രൂരതകള്‍ക്കാണ് 17 വയസുകാരി ഇരയായത്.
പെൺകുട്ടി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെ, 17കാരിയായ പെണ്‍കുട്ടിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. വിനീഷിനെ കൂടാതെ ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്. നിരവധി പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ് ആശുപത്രി ജീവനക്കാരും ഞെട്ടി.
തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2017 മുതല്‍ 2022 വരെ പെണ്‍കുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകള്‍ പീഡിപ്പിച്ചെന്ന് കണ്ടെത്തി.
അതേസമയം മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കുമ്പോഴാണ് പെണ്‍കുട്ടി പലതവണ പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെ നടന്ന പീഡനമെന്നാണ് കണ്ടെത്തല്‍. പ്രധാന സാക്ഷികളിലൊന്നായ മുത്തശ്ശി വിചാരണവേളയില്‍ കൂറുമാറിയിരുന്നു. ശൈശവ വിവാഹം ഉള്‍പ്പെടെയുളള ശേഷിക്കുന്ന 26 ലേറെ കേസ്സുകളില്‍ വിചാരണ അവസാന ഘട്ടത്തിലാണ്.



