തൃശൂര്‍: സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ് ഒരാൾ മരിച്ച കോടാലിയിലെ അതേ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. കുട്ടിക്ക് കടിയേറ്റ അതേ കിടപ്പുമുറിയിൽ നിന്നുതന്നെയാണ് ഇന്നും പാമ്പിനെ കണ്ടെത്തിയിരുന്നത്.
കഴിഞ്ഞദിവസം ആൽജോയേയും സഹോദരൻ 10 വയസുകാരൻ അലോജിനും ഉറക്കത്തിനിടെയാണ് കടിയേറ്റത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി അൽജോ മരിച്ചു. അനോഷ് ചികിത്സയിലാണ്.
വനത്തോടു ചേർന്ന പ്രദേശത്തുള്ള ഒറ്റനില ടെറസ് വീട്ടിലാണ് കുടുംബം താമസിക്കുന്നത്. 19ന് പുലർച്ചെ രണ്ടുമണിയോടെ കുട്ടികൾക്കു വയറുവേദനയും ശാരീരിക അസ്വസ്ഥതകളും ആരംഭിക്കുകയായിരുന്നു. രാത്രി പുറത്തുനിന്നു കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാണെന്നു കരുതി മാതാപിതാക്കൾ ജീരകവെള്ളം തിളപ്പിച്ചുകൊടുത്തു. അസ്വസ്ഥത അൽപം കുറഞ്ഞപ്പോൾ അമ്മ ജോൺസി ഇരുവരെയും കട്ടിലിൽ ഉറക്കാൻ കിടത്തി.
അഞ്ചരയോടെ മൂത്ത കുട്ടി വീണ്ടും അമ്മയെ വിളിച്ചുണർത്തി അസ്വസ്ഥതയുടെ കാര്യം അറിയിച്ചു. ഈ സമയം ആൽജോ അവശനിലയിലായിരുന്നു. തുടർന്ന് കുട്ടികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധന നടത്തിയ ഡോക്ടറാണ് പാമ്പ് കടിയേറ്റതായി അറിയിച്ചത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും വീട്ടിൽ നടത്തിയ പരിശോധനയിലാണ് ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പിനെ തലയിണയിൽ നിന്ന് കണ്ടെത്തിയത്.



