പെരിന്തൽമണ്ണ: വാക്കുതർക്കത്തെത്തുടർന്ന് ഓട്ടോഡ്രൈവറായ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരിച്ചു.
കുന്നംകുളം സ്വദേശിനി ഷഹ്ന (25) ആണ് 75 ശതമാനത്തോളം തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിൽ ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദി (31) നെ കോടതി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഓട്ടോ ഡ്രൈവറായ മുൻഷാദും ഷഹ്നയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് പ്രതി ഷഹ്നയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം ഭാര്യയെക്കുറിച്ചുള്ള അമിതമായ സംശയമാണ് വാക്കുതർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ അറിയിച്ചു.
ഇവരുടെ വിവാഹം അഞ്ചുമാസം മുൻപായിരുന്നു. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹങ്ങളിൽ രണ്ടുപേർക്കും ഓരോ കുട്ടികളുണ്ട്. മുൻഷാദിന്റെ ആദ്യഭാര്യ അപസ്മാരം ബാധിച്ചാണ് മരിച്ചതെന്നാണ് വിവരം. എന്നാൽ ഇപ്പോഴിതാ ഷഹ്നയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ആദ്യഭാര്യയുടെ മരണത്തിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിക്കും.



