മീററ്റ്: വിവാഹമോചനത്തെ ഇപ്പോഴും അംഗീകരിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്. എന്നാൽ ഇപ്പോഴിതാ വിവാഹമോചനം എന്നത് ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ഒന്നാണെന്ന പൊതുബോധത്തെ തിരുത്തിക്കുറിസിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മൂന്ന് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവാഹമോചനം നേടിയ മകളെ വാദ്യമേളങ്ങളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെയാണ് കുടുംബം സ്വീകരിച്ചത്.
ജ്ഞാനേന്ദ്ര ശർമ്മയാണ് തന്റെ ഏകമകൾ പ്രനീതയുടെ വിവാഹമോചന വാർത്ത മേളവും മധുരപലഹാരങ്ങളുമായി മീററ്റ് കുടുംബ കോടതിക്ക് മുന്നിൽ ആഘോഷിച്ചത്.
പ്രനീതയുടെ ചിത്രം പതിപ്പിച്ച കറുത്ത ടീഷർട്ടുകൾ ധരിച്ചാണ് കുടുംബാംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തത്.
2018-ലായിരുന്നു ഗ്യാനേന്ദ്ര ശര്‍മ്മയുടെ ഏകമകളായ പ്രണിതയും ഇന്ത്യന്‍ സൈന്യത്തില്‍ മേജറായ ഗൗരവ് അഗ്‌നിഹോത്രിയും തമ്മിലുള്ള വിവാഹം. എന്നാല്‍ ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന കഠിനമായ പീഡനങ്ങള്‍ പ്രണിതയുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. ഒടുവില്‍ 2021-ല്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ പ്രണിതയ്ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്.
കോടതി വിധി വന്നതിന് പിന്നാലെ മകളെ പൂമാലയിട്ട് സ്വീകരിച്ച കുടുംബം കോടതിക്ക് മുന്നിൽ തന്നെ ലഡു വിതരണം ചെയ്യുകയും ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. വിഷമഘട്ടങ്ങളിൽ മക്കളെ ചേർത്തുപിടിക്കുന്ന ഇത്തരം കുടുംബങ്ങളെയാണ് സമൂഹത്തിന് ആവശ്യമെന്ന പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
വിവാഹബന്ധം തകരുമ്പോള്‍ തളര്‍ന്നുപോകുന്ന പെണ്‍മക്കള്‍ക്ക് താങ്ങായി നില്‍ക്കേണ്ടത് എങ്ങനെയെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കുകയാണ് മുന്‍ ജഡ്ജികൂടിയായ ഗ്യാനേന്ദ്ര ശര്‍മ്മ



