കൊച്ചി: സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു തൊടുപുഴയില്‍ വെച്ച് സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റ്.
നടിയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയിരുന്നു. തൊടുപുഴയിൽവച്ച് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്ത രഞ്ജിത്തിനെ കൊച്ചിയിലെത്തിച്ച് ഇന്നു രാവിലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്ത രഞ്ജിത്തിനെ സബ് ജയിലേക്ക് മാറ്റി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (ഒന്ന്) ഇന്ന് ജാമ്യാപേക്ഷ സമർപിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു.
കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നാമത്തെ പീഡന കേസാണ് രഞ്ജിത്തിനെതിരെ ഉയരുന്നത്. സമാനമായ രണ്ട് കേസുകൾ നേരത്തെ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു.



