കോട്ടയം: തൊടുപുഴയിൽ ഇത്തവണ പി. ജെ ജോസഫ് മത്സരിക്കാനില്ലെന്ന് റിപ്പോർട്ട്. പകരം തൊടുപുഴയിൽ മകൻ അപു ജോസഫ് സ്ഥാനാർഥിയാകും. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പി.ജെ ജോസഫ് ഇത്തവണ മത്സര രംഗത്തുനിന്ന് മാറിനിൽക്കുന്നത്.
യുഡിഎഫിൽ കേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ ഒമ്പത് ഇടങ്ങളിലാണ് സ്ഥാനാർഥികളെ സംബന്ധിച്ച ധാരണയായത്. ഇടുക്കി സീറ്റ് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
അതേസമയം കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും മത്സരിക്കും. കുട്ടനാട് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റെജി ചെറിയാൻ ആണ് സ്ഥാനാർഥി. ഏറ്റുമാനൂർ – തോമസ് ഉണ്ണിയാടനും ഇരിങ്ങാലക്കുടയിൽ- കെ. വി കണ്ണനും തിരുവല്ലയിൽ- വർഗീസ് മാമനും കോതമംഗലത്ത്- ഷിബു തെക്കുംപുറവും തൃക്കരിപ്പൂരിൽ- അഡ്വ. എം. വിനോദും സ്ഥാനാർഥികളാകും.
ചങ്ങനാശ്ശേരിയിൽ നിലവിൽ രണ്ട് പേരാണ് പരിഗണന പട്ടികയിലുള്ളത്. വിനു ജോബും, വി.ജെ ലാലിയും.



