കൊച്ചി: കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
കാര്‍ ബോണറ്റിലേക്ക് വീണ സന്തോഷുമായി ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.
അതേസമയം പൊലിസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുവരെയും കണ്ടെത്താനായിട്ടില്ല. രണ്ടുപേര്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. ഇന്നലെ എസിഎം സ്കൂളിനു സമീപം രാത്രി പതിനൊന്നരയോടെയാണു സംഭവം. കാർ വരുന്നത് കണ്ടു ഉദ്യോഗസ്ഥർ കൈ കാണിച്ചതിനെ തുടർന്നു നിർത്തിയ ശേഷം അമിതവേഗതയിൽ കാർ ചീറിപായുകയായിരുന്നു.
കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി കലൂര്‍ ശാസ്ത റോഡില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കാറിൽ ഏതെങ്കിലും ലഹരി വസ്തുക്കളുണ്ടായിരുന്നോ എന്നാണു സംശയം.



