ബെംഗളൂരു : ബെംഗളൂരു ഹൊസക്കോട്ടയിൽ നിയന്ത്രണം വിട്ട കാർ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു. മരിച്ചവരിൽ 6 കാർ യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനും ഉൾപ്പെടുന്നു.
കാറിൽ യാത്ര ചെയ്ത യെലഹങ്ക ആർവി കോളജിലെ പിയു വിദ്യാർഥികളായ മലയാളി അശ്വിൻ നായർ (17), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17), ബൈക്ക് യാത്രക്കാരൻ ഗഗൻ (26) എന്നിവരാണു മരിച്ചത്.
സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ ഹൊസ്കോട്ടെ–ദൊബാസ്പേട്ട് ഇടനാഴിയിലെ സത്യാവാരയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ ഓടിച്ചത് പതിനേഴുകാരനായ അയാൻ അലിയാണെന്നാണ് നിഗമനം. ഇടിയേറ്റ് തെറിച്ചുവീണ ദേവനായ്ക്കനഹള്ളി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ ഗഗനും തത്ക്ഷണം മരിച്ചു. കാറിന്റെ അമിത വേഗമാണ് അപകട കാരണം. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറിയും തലകീഴായി മറിഞ്ഞു. വീട്ടുകാർ അറിയാതെയാണ് കുട്ടികൾ യാത്ര തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹം ഹൊട്ടക്കോട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



