ലക്‌നൗ: ഹോംവര്‍ക്ക് ചെയ്യാതിരുന്നതിന് പത്തുവയസ്സുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ആണ് സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥി മുടന്തി നടക്കുന്നത് കണ്ട മാതാപിതാക്കള്‍ പരിശോധിച്ചപ്പോഴാണ് ശരീരമാസകലം മർദ്ദന പാടുകള്‍ കണ്ടത്. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതിപെടുകയായിരുന്നു..
വിദ്യാര്‍ഥിയെ ഇംഗ്ലീഷ് അധ്യാപകനായ പ്രഖര്‍ സിങ് 150 തവണ ചൂരല്‍ കൊണ്ട് അടിച്ചതായാണ് പരാതി.
കര്‍ണൈല്‍ഗഞ്ച് ഏരിയയിലെ എം.ആര്‍.ജി സ്‌കൂളിലാണ് സംഭവം. മര്‍ദനത്തിന് ശേഷം വിവരം പുറത്തുപറയരുതെന്ന് അധ്യാപകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പിതാവ് ആരോപിച്ചു.
സംഭവം വിവാദമായതോടെ സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപകനെതിരെ നടപടിയെടുത്തിട്ടുണ്ട്.



