തിരുവല്ല: ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.
ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോ (29) കേസിൽ അന്വേഷണം നടത്താനെത്തിയ പൊലീസിനുനേരേ വളർത്തുനായയെ അഴിച്ചുവിടുകയും ചെയ്തിരുന്നു. തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണനും സിപിഒ അഭിലാഷും എത്തിയപ്പോഴാണ് ഇയാൾ നായയെ അഴിച്ചുവിട്ടത്. ഇവർ നായയിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപെട്ട ബലപ്രയോഗത്തിലൂടെയാണ് സുബിനെ പിടികൂടി അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് തിരുവല്ല മഞ്ഞാടിയിൽ നടുക്കുന്ന സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണം സുബിൻ’ എന്നു വിളിക്കുന്ന സുബിൻ അലക്സാണ്ടർ ചാക്കോയും കൂട്ടാളികളും പല തവണ സ്‌പായിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ 50,000 രൂപ നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളി. ഇതോടെയാണ് സംഘം സ്ഥാപനത്തിലെത്തിയത്. ഭീഷണിക്ക് ശേഷം ഒരു ജീവനക്കാരിയെ ആദ്യം രണ്ടു പേർ ചേർന്നു ബലമായി ഉപദ്രവിക്കുകയായിരുന്നു . പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വച്ച ശേഷം പീഡിപ്പിച്ചെന്നാണ് എഫ്െഎആറിൽ പറയുന്നത്.
കൂടാതെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. പിന്നീട് സ്പായിലെത്തിയ ഒരാളെയും ജീവനക്കാരിയെയും ഒപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തി.
സംഭവം പുറത്തു പറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. പിറ്റേന്നാണ് പൊലീസ് വിവരമറിയുന്നത്.



