കൊച്ചി: ആശുപത്രിക്കുള്ളിലേക്ക് കയറുന്നതിനു തൊട്ടു മുൻപ് കാറിനുള്ളിൽ പ്രസവം നടന്ന യുവതിയുടെയും നവജാത ശിശുവിന്റെയും ജീവൻ രക്ഷിച്ച് എറണാകുളം വിപിഎസ് ലേക്ഷോറിലെ അത്യാഹിത വിഭാഗം. ഇന്ന് രാവിലെ 8.45ഓടെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം.
ആശുപത്രിയിലേക്ക് പ്രസവ വേദനയോടെ യാത്ര ചെയ്ത കണ്ണൂർ സ്വദേശിനിയുടെയും ആൺ കുഞ്ഞിന്റെയും ജീവൻ അത്യാഹിത വിഭാഗത്തിലെ ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് രക്ഷപ്പെടുത്തിയത്.
യുവതിയും കുടുംബവും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാർ നിർത്തുമ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങിയിരുന്നു. ഡോ. ആദിൽ കാറിനുള്ളിൽ വെച്ച് തന്നെ പ്രസവത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയായിരുന്നു. ഇതോടെ കുടുംബത്തിന്റെ വോൾവോ കാറിൽ വെച്ച് തന്നെ ഡോക്ടറും സംഘവും സുരക്ഷിതമായി പ്രസവം നടത്തി.
ജനുവരി 22ന് ആയിരുന്നു യുവതിയുടെ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അരൂരിലെ ഒരു ആശുപത്രിയിൽ എത്തി പരിശോധനകളും തുടർനടപടികളും നടത്തിയിരുന്നു. വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകൾ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായി. ഇതോടെയാണ് കുടുംബം എറണാകുളം ലേക്ഷോറിലേക്ക് തിരിച്ചത്.



