ടെഹ്‌റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ ടെഹ്‌റാനിൽ 40 സ്‌കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്.
അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇറാൻ ആക്രമിച്ചു. ജീവനക്കാർക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. എത്ര പേർക്ക് പരിക്കേറ്റു എന്നടക്കം വിശദമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇറാൻ്റെ ഭാഗത്ത് നിന്ന് റിയാദിലും കിഴക്കൻ മേഖലയിലും നടന്ന ആക്രമണത്തിന് ന്യായീകരണമില്ലെന്ന് സൗദി അറേബ്യ കുറ്റപ്പെടുത്തി. യുഎഇയിലും ആക്രമണം തുടരുകയാണ്. ദുബായിൽ വീണ്ടും സ്ഫോടനശബ്ദം കേട്ടു.



