സായിപ്പിന്റെ പേരിൽ നമ്മുടെ കേരളത്തിൽ തുരുത്തുള്ള കാര്യം നമ്മളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും എന്നാൽ നിങ്ങൾ അവിടെ പോയിട്ടുണ്ടോ? ട്രെയിൻ യാത്രക്കിടെ കൊല്ലം ജില്ലയിൽ മൺറോ തുരുത്ത് എന്ന േസ്റ്റഷൻ നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. പലവട്ടം കണ്ടിട്ടുണ്ടെങ്കിലും, ഒരിക്കൽ പോലും അവിടെ ഇറങ്ങി നടന്നിട്ടില്ലെങ്കിൽ… നിങ്ങൾ ഒരു ചെറിയ സ്വർഗ്ഗം തന്നെ മിസ് ചെയ്തിരിക്കുന്നു എന്ന് പറയാം. പേര് പോലെ തന്നെ അത്രേമേൽ സുന്ദരമാണ് അവിടുത്തെ കാഴ്ചകളും

അഷ്ടമുടിക്കായലും കല്ലടയാറും ചേരുന്നിടത്താണ് ഈ ചെറിയ തുരുത്ത് ഒളിഞ്ഞിരിക്കുന്നത്. നഗരത്തിന്റെ തിരക്കും ശബ്ദവും ഇവിടെ എത്തുന്നില്ല. പകരം, കാറ്റിന്റെ ശബ്ദവും വെള്ളത്തിന്റെ മൃദുലമായ ചലനവും മാത്രം.
ചെറു ദ്വീപുകളുടെ കൂട്ടവും തെങ്ങിന്‍ തോപ്പുകളും നിറഞ്ഞതാണ് തുരുത്ത്. ഗ്രാമീണ റോഡുകളും, ഗ്രാമീണ ജീവിതവും നിറഞ്ഞ ഈ സ്ഥലത്തുള്ള കയര്‍ ഫാക്ടറികളും, നാട്ടുപാതകളിലൂടെ സൈക്കിളിലുള്ള യാത്രകളും സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

അഷ്ടമുടിക്കായലും കല്ലടയാറും ചേരുന്നിടത് ചെമ്മീന്‍ കെട്ടും കണ്ടല്‍ക്കാടും കണ്ട്, പാലങ്ങൾ കടന്നു കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും താണ്ടി തോടിന്റെ കൈവഴികളിലൂടെ ഒരു വഞ്ചിയാത്ര. മൺറോ തുരുത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം ഇത് തന്നെയാണ്. കൂടാതെ വൈവിദ്യമാര്‍ന്ന മീന്‍രുചികളും മണ്‍റോത്തുരുത്തില്‍ ആസ്വദിക്കാം. തുരുത്തില്‍ മാത്രം കാണപ്പെടുന്ന ചില പ്രത്യേകതരം മീനും കൂട്ടി വിഭവസമൃദ്ധമായി ഇവിടത്തെ റിസോർട്ടുകളിൽ നിന്നും ഹോംസ്‌റ്റേകളില്‍ നിന്നും ഭക്ഷണം കഴിക്കാം. വിനോദ സഞ്ചാരികളുടെ മാത്രമല്ല വെഡിങ്ങ് ഫൊട്ടോഗ്രാഫിയുടെയും സിനിമാ ചിത്രീകരണങ്ങളുടെയും ഈറ്റില്ലം കൂടിയാണ് ഇന്ന് തുരുത്ത്.

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയം. അന്ന് തിരുവിതാംകൂർ ദിവാനായിരുന്നു കേണൽ മൺട്രോ എന്ന സായിപ്പ്. തന്റെ അധികാരപരിധിയിലുള്ള ഒറ്റപ്പെട്ട് കിടന്നിരുന്നൊരു തുരുത്ത് മലങ്കര മിഷണറി ചർച്ച് സൊസൈറ്റിക്ക് മതപഠന കേന്ദ്രം നിർമിക്കാനായി വിട്ടുകൊടുത്തു. അന്ന് ദ്വീപിന് ദിവാന്റെ പേര് നൽകിയായിരുന്നു ചർച്ച് സൊസൈറ്റി തങ്ങളുടെ കടപ്പാട് രേഖപ്പെടുത്തിയത്. അങ്ങനെ ദ്വീപ് ‘മൺറോ തുരുത്ത്’ എന്നറിയപ്പെട്ടു.

തിരുവനന്തപുരം അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്നും ഏകദേശം 80 കിലോമീറ്ററും കൊല്ലം ജംഗ്‌ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഏകദേശം 17 കിലോമീറ്ററും കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡില്‍ നിന്നും ഏകദേശം 24 കിലോമീറ്ററും യാത്ര ചെയ്‌താല്‍ മണ്‍റോ തുരുത്തിലെത്താം.



