ഭോപ്പാൽ : മധ്യപ്രദേശിലെ നിഷാത്പുരയിൽ ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിയായ അഷ്റഫി എന്ന സിയ(33) ആണ് കൊല്ലപ്പെട്ടത്.
കുടുംബാംഗങ്ങളുടെ സഹായത്തോടെ കാമുകനായ സമീർ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ ഇവർ തള്ളി.
സിയയും സമീറും ഏകദേശം ഒരു വർഷം മുൻപാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. മൂന്നു മാസം മുൻപ് സമീറിനോടൊപ്പം ജീവിക്കാനായി സിയ വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തി. സമീർ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു. സിയ സമീറിന്റെ കമലാ നഗറിലെ വീട്ടിൽ താമസിക്കാൻ തുടങ്ങിയതോടെ തർക്കങ്ങൾ പതിവായി. സമീറിന്റെ ഭാര്യയും സിയയും തമ്മിൽ നിരന്തരം വഴക്കുണ്ടായി.
സമീർ തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമ്മർദം ചെലുത്തി
എന്നാൽ വഴക്ക് രൂക്ഷമായതോടെ സമീറിന്റെ ഭാര്യ ജബൽപൂരുള്ള സ്വന്തം വീട്ടിലേക്ക് പോയി. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് സമീർ സിസയെ കൊലപ്പെടുത്തിയതും അമ്മയുടെയും സഹോദരിയുടെയും സഹായത്തോടെ സെപ്റ്റിക് ടാങ്കിൽ തള്ളിയതും. സമീർ ഒളിവിലാണ്. ഇയാളുടെ അമ്മയും സഹോദരിയും അറസ്റ്റിലായി.



