രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. തുടർച്ചയായ ആറാമത്തെ ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാരുട ഡിഎ കുടിശ്ശിക പൂര്‍ണമായും നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.
പങ്കാളിത്ത പെന്‍ഷനില്‍ നിന്നും ഏപ്രില്‍ മുതല്‍ അഷ്വേഡ് പെന്‍ഷന്‍ രീതിയിലേക്ക് മാറും. ഇതു സംബന്ധിച്ച് ഉത്തരവിറക്കും. അഷ്വേഡ് പെന്‍ഷന്‍ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ഉറപ്പുനല്‍കും. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം വെവ്വേറെ ഫണ്ടായി കൈകാര്യം ചെയ്യും. ഒരു മാസത്തെ ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും.
അതേസമയം ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ ഒരു ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിത്. ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാൻ 40,000 രൂപയുടെ ധനസഹായം നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കൂടാതെ, രണ്ട് ശതമാനം പലിശ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നതിനും ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ’ വാങ്ങാനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.
അതേസമയം മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേരിൽ തലസ്ഥാനത്ത് വിഎസ് സെന്റർ സ്ഥാപിക്കും. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന വിഎസ് സെന്റർ സ്മാരകത്തിനായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിഎസ് നടത്തിയ സമാനതകളില്ലാത്ത പോരാട്ടങ്ങൾ വരുംതലമുറയ്ക്ക് പഠിക്കാനും പ്രചോദനം ഉൾക്കൊള്ളാനുമുള്ള കേന്ദ്രമായി ഇത് മാറുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. അഴിമതിക്കും അനീതിക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ജനകീയ നേതാവിന്റെ സ്മരണകൾക്ക് അർഹമായ ആദരമാണ് ഈ കേന്ദ്രമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



