കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരണം. ഡിഎൻഎ ഫലത്തിലാണ് മൃതദേഹം ലാമയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്.
ഹൈദരാബാദിലെ ഫൊറൻസിക് സയൻസ് ലബോട്ടറിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ പരിശോധന ഫലം കളമശേരി പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയ്ക്ക് ഓഗസ്റ്റിലുണ്ടായ മദ്യദുരന്തത്തിൽ ഓർമ പൂർണമായും നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും വീട്ടുകാരെ പോലും അറിയിക്കാതെ മുൻപരിചയം പോലുമില്ലാത്ത കേരളത്തിലേക്കാണ് കുവൈറ്റ് അധികൃതർ സൂരജിനെ കയറ്റി വിട്ടത്. ഓഗസ്റ്റ് 5ന് കൊച്ചിയിലെത്തിയ സൂരജ് ആലുവ മെട്രൊയ്ക്കു സമീപം വന്നിറങ്ങിയതായി കണ്ടെത്തിയിരുന്നു. പിന്നീട് വിവിധ ഇടങ്ങളിലായി സൂരജിനെ കണ്ടതായും റിപ്പോർട്ടുകളുണ്ട്.
നവംബർ 30ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരുമാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങൾക്ക് ശേഷമാണ് ഡിഎൻഎ ഫലം ലഭിച്ചത്. മകൻ സാന്റോൺ ലാമ കൊച്ചിയിലെത്തിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി, പോലീസ്, ആശുപത്രി തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും വലിയ തോതിലുള്ള അശ്രദ്ധ ഉണ്ടായെന്നും, അച്ഛന്റെ ജീവൻ നഷ്ടപ്പെട്ടത് ഈ സംവിധാനങ്ങളുടെ പരാജയം മൂലമാണെന്നും സാൻഡൽ ലാമ പറഞ്ഞു.
നാല് മാസത്തോളമായി തന്റെ അച്ഛനെ തിരഞ്ഞു നടന്ന മകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതുൾപ്പെടെയുള്ള വലിയ നിയമപോരാട്ടമാണ് നടത്തിയത്. മൃതദേഹം ഇപ്പോൾ തിരിച്ചറിഞ്ഞെങ്കിലും അന്ത്യകർമ്മങ്ങളെക്കുറിച്ച് കുടുംബം കടുത്ത മാനസിക വിഷമത്തിലാണ്. മൃതദേഹം ഏറെക്കുറെ ജീർണ്ണിച്ച അവസ്ഥയിലായതിനാൽ അന്ത്യകർമ്മങ്ങൾ കേരളത്തിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.



