കൊച്ചി:’സേവ് ബോക്സ്’ ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ജയസൂര്യ രംഗത്ത്. ഇപ്പോൾ നടക്കുന്നത് നുണ പ്രചരണമാണെന്നും തനിക്ക് ഇ.ഡി മൂന്നാം തവണ ചോദ്യം ചെയ്യാനായി സമന്‍സ് അയച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം:
”നുണ പ്രചരണം മാധ്യമ ധർമമാവുമ്പോൾ
രണ്ട് ദിവസമായി എന്നെ കുറിച്ചുള്ള നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ. കാരണം എനിക്ക് സമൻസ് തന്നു, 7 ആം തിയതി ഞാൻ വീണ്ടും ഹാജരാകണം എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ നുണ പ്രചരണം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ, എന്റെ ഭാര്യയ്ക്കോ ഇ.ഡി യിൽ നിന്ന് അങ്ങനെയൊരു സമൻസ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമൻസ് കിട്ടി ഞാൻ ഹാജരായി. 29 നും ഹാജരാകണമെന്ന് പറഞ്ഞു. അതിനും ഞങ്ങൾ ഹാജരായിരുന്നു. അല്ലാതെ 7 ആം തിയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.
നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ പറ്റുമോ?
എല്ലാവിധ സാമ്പത്തിക നടപടികളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവിൽ അടക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു സാധാരണ പൗരൻ മാത്രമാണ് ഞാൻ.
വാർത്തകൾ വസ്തുനിഷ്ഠമായി ജനങ്ങളിൽ എത്തിക്കാൻ ബാധ്യസ്ഥരായ മാധ്യമങ്ങൾ ഈ വിധം അധഃപതിക്കുന്നത് കാണുമ്പോൾ സഹതപിക്കുകയേ നിർവ്വാഹമുള്ളൂ…
മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം… എന്താല്ലേ!”



