ദുബായ്: ഗൾഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. ഗൾഫ് രാജ്യങ്ങളിൽ വിവിധ ഇടങ്ങളിൽ സ്ഫോടന ശബ്ദം കേൾക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.
അതേസമയം കുവൈത്തിൽ അമേരിക്കയുടെ യുദ്ധവിമാനം വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ യുഎസ് എംബസിയിലും അഹ്മദി റിഫൈനറിയിലും യുഎഇയിലെ ആമസോൺ ഡാറ്റ സെന്ററിലും ആക്രമണം ഉണ്ടായി.
അതിനിടെ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറയിലുള്ള സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. വിദേശ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.
ദുബായ് അടക്കം ജി.സി.സിയിലെ സുപ്രധാന വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ഉന്നമിട്ട് ഇന്നും ഇറാന്റെ ഡ്രോണുകൾ എത്തി. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ മരിച്ചു എന്നും റിപ്പോർട്ടുണ്ട്. അതേസമയം, അമേരിക്കയുമായി ഒരു സന്ധി സംഭാഷണത്തിനും തയ്യാറല്ലെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി.
അതേസമയം രണ്ടുദിവസമായി തുടരുന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ ചുരുങ്ങിയത് 555 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സന്നദ്ധ സംഘടനയായ ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹികമാധ്യമമായ ടെലഗ്രാമിലെ കുറിപ്പിലൂടെ പങ്കുവെച്ചത്. രണ്ടുദിവസമായി നടക്കുന്ന യുദ്ധത്തിൽ 131 നഗരങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.



