അമരാവതി: ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ് നാല് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞദിവസമാണ് ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ ലക്ഷ്യം പള്ളി ഗ്രാമത്തിൽ സംഭവം. എം. രമേശ്, ഭാര്യ മഹേശ്വരി എന്നിവർ തമ്മിലുള്ള വഴക്കിനിടെയാണ് മകനായ നാല് വയസുകാരൻ കൊല്ലപ്പെട്ടത്.
മാതാപിതാക്കൾ തമ്മിലുള്ള തർക്കം കൈയാങ്കളിയിൽ കലാശിച്ചതോടെ രമേശ് ഭാര്യക്ക് നേരെ വലിയൊരു കല്ലെടുത്ത് എറിയുകയായിരുന്നു. ഇത് അടുത്തുനിന്ന മകന്റെ തലയിലാണ് വീണത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 105 പ്രകാരം മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.



