കൊല്ലം: കൊല്ലം കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പി ഭീതി സൃഷ്ടിച്ച കാർ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി കടുത്ത നടപടി സ്വീകരിച്ചു. മുഖത്തലയ്ക്ക് സമീപം വർക്ക്‌ഷോപ്പിൽ നിന്നാണ് എൻഫോഴ്സ്മെന്‍റ് ആർടിഒ ദിലുവിന്‍റെ നേതൃത്വത്തിലുള്ള സംഘം വാഹനം കണ്ടെത്തിയത്.
വാഹനംരൂപമാറ്റം വരുത്തി പുതിയ നിറമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമ വാഹനം എത്തിച്ചതെന്ന് വർക്ക് ഷോപ് ജീവനക്കാർ പറഞ്ഞു. പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റേതാണ് വാഹനം. ഈ കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതോടെ കാർ ഉപയോഗശൂന്യമാകും. ഇനി ആക്രിക്ക് നൽകാനേ കഴിയൂ. ഒപ്പം മുഹമ്മദ് ഇർഫാന്റെ ലൈസൻസ് ഒരുവർഷത്തേക്ക് മരവിപ്പിക്കുമെന്നും എം വി ഡി അറിയിച്ചു. കാർ ഉടൻ ഉടമ സറണ്ടർ ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ വീട്ടിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിയ കാറാണ് നിരത്തിൽ തീ തുപ്പി ഓടിയത്. വലിയ രീതിയിൽ തീ തുപ്പുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്തിയ ഈ കാർ കനത്ത ശബ്ദത്തോടെയാണ് നിരത്തിൽ ഓടിയിരുന്നത്. കാർ പിടികൂടാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ലെന്ന വിമർശനവും ഉയർന്നു.



