ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിൽ പ്രത്യുഷയുടെ മരണത്തിൽ മുൻ കാമുകനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ ഉത്തരവ്. 23 വർഷം മുൻപ് നടന്ന സംഭവത്തിലാണ് നടിയുടെ കാമുകനായിരുന്ന സിദ്ധാർത്ഥ റെഡ്ഡിയോട് കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. 2002 ൽ നടന്ന പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന കീഴ്ക്കോടതികളുടെ കണ്ടെത്തൽ സുപ്രീം കോടതി ശരി വച്ചു.
അതേസമയം കൊലപാതകം, ബലാത്സംഗം എന്നീ വാദങ്ങൾ തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിക്കളഞ്ഞു. ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രത്യുഷയുടെ മരണത്തിന് കാരണം വിഷം ഉള്ളിൽ ചെന്നതാണെന്ന് മെഡിക്കൽ തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
കേസിലെ പ്രധാന പ്രതിയും അന്ന് പ്രത്യുഷയുടെ കാമുകനുമായിരുന്ന ഗുഡിപള്ളി സിദ്ധാർഥ് റെഡ്ഡിക്ക് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ലഭിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സിദ്ധാർഥ് നൽകിയ അപ്പീലും മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പ്രത്യുഷയുടെ അമ്മ സരോജിനി ദേവി നൽകിയ ഹർജിയും കോടതി തള്ളി.
കൂടാതെ നാലാഴ്ചയ്ക്കുള്ളിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ സിദ്ധാർഥിനോട് കോടതി നിർദേശിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ ഉയർന്നു വരികയും, പൊടുന്നനെ ജീവിതം അവസാനിക്കുകയും ചെയ്ത താരമാണ് പ്രത്യുഷ. 2002 ഫെബ്രുവരി 23 നാണ് പ്രത്യുഷയെയും സിദ്ധാർത്ഥിനെയും വിഷം കഴിച്ച നിലയിൽ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനാൽ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു സിദ്ധാർത്ഥിന്റെ വാദം. ചികിത്സയിലിരിക്കെ പ്രത്യുഷ മരണപ്പെട്ടെങ്കിലും സിദ്ധാർത്ഥ് രക്ഷപ്പെട്ടു.
തമിഴ്, തെലുങ്ക് ഭാഷകളിലായിരുന്നു അവർ തിളങ്ങിയത്. അഞ്ചു വർഷങ്ങൾ കൊണ്ട് 12 സിനിമകളിൽ പ്രത്യുഷ അഭിനയിച്ചു. ‘മനു നീതി’, ‘സൂപ്പർ കുറ്റം’, ‘താവസി’, ‘കടൽ പൂക്കൾ’ തുടങ്ങിയവയാണ് പ്രത്യുഷയുടെ ശ്രദ്ധേയ ചിത്രങ്ങൾ.



